Quantcast

കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡിഷ്യൽ അന്വേഷണത്തിന് പരിഗണനാ വിഷയങ്ങൾ തീരുമാനിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി

ആറു മാസമാണ് വി.കെ. മോഹൻ കമ്മീഷന്‍റെ കാലാവധി

MediaOne Logo

Web Desk

  • Published:

    10 May 2021 11:25 AM GMT

കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡിഷ്യൽ അന്വേഷണത്തിന് പരിഗണനാ വിഷയങ്ങൾ തീരുമാനിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി
X

തെരഞ്ഞെടുപ്പ് സമയത്ത് ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷത്തിന്‍റെ കയ്യിൽ ആയുധം കൊടുത്ത കേന്ദ്ര ഏജൻസികൾക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സർക്കാർ. കേന്ദ്ര ഏജൻസികൾക്കെതിരെ നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിന്റെ വിഞ്ജാപനം സർക്കാർ പുറത്തിറക്കി. മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിച്ചെന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയും സ്പീക്കറെ കേസിൽ കുടുക്കാൻ നീക്കമുണ്ടായെന്ന സന്ദീപ് നായരുടെ മൊഴിയും അന്വേഷിക്കും. ആറു മാസമാണ് വി.കെ. മോഹൻ കമ്മീഷന്‍റെ കാലാവധി.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിനെതിരെയുള്ള മനഃപൂർവമായ നീക്കമായി കണ്ടാണ് സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചത്. അന്വേഷണ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾ ഇവയാണ്.

  • മുഖ്യമന്ത്രിയെ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കാനുള്ള ശ്രമമുണ്ടായി എന്ന സ്വപ്ന സുരേഷിന്റെ ശബ്ദശകലത്തിലെ വസ്തുതകൾ.
    • മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും ക്രിമിനൽ കേസിൽ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ കത്തിലെ വെളിപ്പെടുത്തലുകൾ.
    • സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ഏതെങ്കിലും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ തെറ്റായി പ്രതിചേർക്കുന്നതിനു ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കുക.
    • ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയാൽ, ഗൂഢാലോചനയ്ക്കു പിന്നിലെ വ്യക്തികളെ കണ്ടെത്തുക.

കൂടാതെ കമ്മിഷന് ഉചിതവും ശരിയാണെന്നും തോന്നുന്ന ഇതുമായി ബന്ധപ്പെട്ട മറ്റേതു വസ്തുതകളെപ്പറ്റിയും അന്വേഷിക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

ജൂലൈ മുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയാണെങ്കിലും ഉദ്ദേശത്തിൽനിന്ന് വ്യതിചലിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്നും സ്വപ്നയുടേയും സന്ദീപിന്റെയും ജയിലിൽനിന്നുള്ള വെളിപ്പെടുത്തലോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായെന്നും വിഞ്ജാപനത്തിന് ഒപ്പമുള്ള വിശദീകരണക്കുറുപ്പിൽ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്.


TAGS :

Next Story