'വർഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞാണ് അഫാൻ ഓട്ടോറിക്ഷയിൽ കയറിയത്'; പ്രധാന സാക്ഷി ശ്രീജിത്ത് മീഡിയവണിനോട്
'അഫ്സാൻ മന്തി വാങ്ങാൻ പോയതും തന്റെ ഓട്ടോയിൽ'

തിരുവനന്തപുരം: വർഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞാണ് അഫാൻ ഓട്ടോറിക്ഷയിൽ കയറിയതെന്ന് തിരുവനന്തപുരം വെഞ്ഞാറംമൂട് കൂട്ടകൊലപാതക കേസിലെ പ്രധാന സാക്ഷി ശ്രീജിത്ത്. 'ഓട്ടോയിൽ കയറിയത് മുതൽ അഫാൻ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുകയായിരുന്നു. സ്റ്റേഷനിലേക്ക് പോയ കാര്യം പോലീസ് വിളിച്ചപ്പോൾ ആണ് അറിഞ്ഞത്. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞപ്പോൾ അഫ്സാൻ മന്തി വാങ്ങാൻ പോയതും തന്റെ ഓട്ടോയിൽ ആയിരുന്നെന്നും ശ്രീജിത്ത് മീഡിയ വണ്ണിനോട് പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലയുടെ കാരണം ഇപ്പോളും അവ്യക്തമായി തുടരുകയാണ്. പ്രതി ലഹരി ഉപയോഗിച്ചെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊലപാതകിയുടെ അമ്മയുടെ മൊഴി കേസിൽ നിർണായകമാണ്. പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഇരയായ അഞ്ചുപേർക്ക് വിട നൽകി നാട്. എല്ലാവരുടേയും മൃതദേഹം ഖബറടക്കി. ഫർസാനയെ ചിറയിൻകീഴ് മസ്ജിദിലും മറ്റ് നാല് പേരെ പാങ്ങോട് ജുമാമസ്ജിദിലാണ് സംസ്കരിച്ചത്. കൊലയാളി അഫാന്റെ അനുജൻ അഹ്സാൻ ഉൾപ്പെടെയുള്ളവരുടെ പൊതുദർശനത്തിൽ വൈകാരികാരിക രംഗങ്ങളാണ് ഉണ്ടായത്.
Adjust Story Font
16

