സിസേറിയനിടെ നവജാത ശിശു മരിച്ച സംഭവം: ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ; പൊങ്കാല ഡ്യൂട്ടിയും ബഹിഷ്കരിക്കും
ഫെബ്രുവരി 24 ന് തിരുവനന്തപുരം ജില്ലയിലെ മുഴവൻ ആശുപത്രികളിലെയും ഒപി ബഹിഷകരിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോ.ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിലും സംഭവ ദിവസം സൂപ്രണ്ടിനെ ആക്രമിച്ചതിലും പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ. ഒപി ബഹിഷ്കരിച്ച് പ്രതിഷേധം തുടരുമെന്നും നാളെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി 24 ന് തിരുവനന്തപുരം ജില്ലയിൽ മുഴുവൻ ആശുപത്രികളിലും ഒപി ബഹിഷ്ക്കരിക്കാനും ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾ ബഹിഷ്‌കരിക്കാനും തീരുമാനമെടുത്തു.
അതേസമയം, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോ.ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. പ്രസവ ശസ്ത്രക്രിയ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. മെഡിക്കൽ കോളജിൽ നിന്നുള്ള അനസ്തേഷ്യ, പീഡിയാട്രിക്, ഗൈനക്കോളജി വിദഗ്ധരുടെ മൂന്നംഗ സംഘമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ നവജാത ശിശു മരിച്ചതിൽ വിശദമായ അന്വേഷണം നടത്തിയത്.
പ്രസവ ശസ്ത്രക്രിയ ചെയ്യുന്നതിൽ ഡോക്ടർക്ക് കാലതാമസം ഉണ്ടായെന്നും കുഞ്ഞിന് വളർച്ച കുറവായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് മൂന്നംഗ സംഘം സമർപ്പിച്ച റിപ്പോർട്ട്.
പാലോട് സ്വദേശികളായ നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്. കടുത്ത പ്രതിഷേധത്തിന് പിന്നാലെ ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു. മൂന്നംഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് തുടർനടപടികൾ.
Adjust Story Font
16

