Quantcast

'പാർട്ടി തീരുമാനം ശിരസ്സാവഹിക്കുന്നു'; മുസ്‌ലിം ലീഗ് താക്കീതിൽ കെ.എൻ.എ ഖാദർ

കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതിൽ കെ എൻ എ ഖാദറിനെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-26 09:27:43.0

Published:

26 Jun 2022 9:10 AM GMT

പാർട്ടി തീരുമാനം ശിരസ്സാവഹിക്കുന്നു; മുസ്‌ലിം ലീഗ് താക്കീതിൽ കെ.എൻ.എ ഖാദർ
X

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ പാർട്ടിയുടെ താക്കീത് ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ച് മുസ്‌ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എൻ.എ ഖാദർ. പാർട്ടി തീരുമാനം ശിരസ്സാവഹിക്കുന്നുവെന്നും ശക്തമായ നടപടി സ്വീകരിക്കാൻ പാർട്ടിക്ക് അധികാരമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ പാർട്ടി നടപടി അംഗീകരിക്കുന്നുവെന്നും പാർട്ടിയുടെ ഭാഗമായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരും കണക്ക് കൂട്ടിയതിനനുസരിച്ചല്ല താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതെന്നും ഓർമിപ്പിച്ചു.

കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ.കെ എൻ എ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തിരുന്നു. ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് നടപടി. സാംസ്‌കാരിക പരിപാടി എന്ന നിലക്കാണ് പങ്കെടുത്തതെന്ന് ലീഗിന് ഖാദർ വിശദീകരണം നൽകിയിരുന്നത്. ജാഗ്രതക്കുറവിന് ഖാദർ ഖേദം പ്രകടിപ്പിച്ചുവെന്നും മുസ്‌ലിം ലീഗ് പത്രക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹം പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു.

ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെ.എൻ.എ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി.

പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്‌ലിം ലീഗിന്റെ നയ സമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും വിരുദ്ധമാകാതിരിക്കാൻ കൂടുതൽ ജാഗ്രതയും കണിശതയും പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടതായും ലീഗ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.


KNA Khader reacted after receiving warning from Muslim League Related to RSS event

TAGS :

Next Story