സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; അസോ. ഡയറക്ടര്‍ ദിനിൽ ബാബുവിനെതിരെ കേസ്
എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്

Photo|Facebook
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.
യുവതിയെ വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമിച്ചു എന്നാണ് കേസ് . ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസിന്‍റെ പേരിലാണ് ഇയാൾ കാസ്റ്റിംഗ് കൗച്ച് നടത്തിയത്. വേഫെറർ ഫിലിംസും ദിനിലിനെതിരെ പരാതി നൽകിയിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിന്‍റെ പേരിൽ പ്രൊഡക്ഷൻ ഹൗസിനെ അപകീർത്തിപ്പെടുത്തിയതിനാണ് നിർമാണ കമ്പനി പരാതി നൽകിയത്. ദിനിലുമായി യാതൊരു ബന്ധവും ഇല്ലെന്നും ഒരു പടത്തിലും ദിനിൽ ഭാഗമായിരുന്നില്ലെന്നും വേഫെറർ ഫിലിംസ് വ്യക്തമാക്കി. പൊലീസിന് പുറമെ ഫെഫ്കയിലും നിർമാണ കമ്പനി പരാതി നൽകിയിട്ടുണ്ട്.
മുറിയിൽ എത്തിയ ഉടനെ ദിനിൽ കതകടച്ചുവെന്ന് പരാതിക്കാരി
ദിനിലുമായി മുൻപരിചയമുണ്ടെന്ന് പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു. മുൻപ് ചില പടങ്ങളിൽ ദിനിലുമൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നിർമിക്കുന്ന പടത്തിന്‍റെ കാസ്റ്റിങ് ആണെന്ന് പറഞ്ഞാണ് വിളിച്ചത്. ഭർത്താവുമൊത്താണ് അവിടേക്ക് പോയത്. ലേഡി സ്റ്റാഫ് ഉണ്ടാകുമെന്ന് പറഞ്ഞു പക്ഷേ ഉണ്ടായിരുന്നില്ല . വേഫെററിന്‍റെ ഓഫീസിലേക്ക് എന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത് . പക്ഷേ മറ്റൊരു മുറിയിലേക്കാണ് കൊണ്ടുപോയത്.
മുറിയിൽ എത്തിയ ഉടനെ ദിനിൽ കതകടച്ചു. തന്നെ കയറിപ്പിടിച്ചു . കൈ തട്ടിമാറ്റി വാഷ് റൂമിൽ കയറിയിരുന്നാണ് ഭർത്താവിനെ വിളിച്ചു വരുത്തിയത് . ആരോടെങ്കിലും പറഞ്ഞാൽ സിനിമാലോകത്ത് നിന്ന് ഇല്ലാതാക്കി കളയും എന്ന് പറഞ്ഞു . ഭർത്താവ് വന്നപ്പോഴേക്കും ഇയാൾ റൂമിൽ നിന്ന് ഇറങ്ങിപ്പോയി. സൗത്ത് പൊലീസിലാണ് പരാതി നൽകിയത്. ക്ഷമ പറയാനുള്ള മര്യാദ പോലും കാണിക്കുന്നില്ല . സംഭവം സമയത്ത് ദിനിൽ മദ്യപിച്ചിരുന്നു എന്ന് സംശയമുണ്ട് . പരാതി നൽകിയശേഷം താൻ ഹണി ട്രാപ്പിന് ശ്രമിച്ചു എന്ന് പറഞ്ഞു വരുത്തിയെന്നും യുവതി പറഞ്ഞു.
കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമെന്ന് ദിനിൽ ബാബു
അതേസമയം കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമാണെന്ന് ദിനിൽ ബാബു പറഞ്ഞു. ഹണി ട്രാപ്പിനുള്ള ശ്രമമാണ് നടന്നത്. യുവതി തന്നെ വിളിക്കുകയായിരുന്നു. രണ്ട് ദിവസം പണം ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതോടെയാണ് പരാതി നൽകിയത്. വേഫറെർ കമ്പനിക്ക് ഉണ്ടായ ബുദ്ധിമുട്ടിനു ക്ഷമ ചോദിക്കുന്നു. പരാതിക്കാരിക്ക് പിന്നിൽ മറ്റുചിലർ ഉണ്ടെന്നും ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ദിനിൽ ബാബു പറഞ്ഞു.
Adjust Story Font
16

