താന്നിയിലെ റിസോര്‍ട്ട് മേല്‍നോട്ടക്കാരന്റെ മരണം; ഉടമയുടെ മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി
കരിയിലകള്‍ കൂട്ടയിട്ടിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഉടമ യോഹന്നാന്‍ റോജറിനെ മുഖത്തടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു

റോജർ ആഗ്നസ് (ഇടത്), റിസോർട്ട് ഉടമ യോഹന്നാൻ (വലത്)
കൊല്ലം: താന്നിയില്‍ റിസോര്‍ട്ടിന്റെ മേല്‍നോട്ടക്കാരനായിരുന്ന പുല്ലിച്ചിറ സ്വദേശി റോജര്‍ ആഗ്‌നസിന്റെ മരണം റിസോര്‍ട്ട് ഉടമയുടെ മര്‍ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ പരാതി. പരാതിയില്‍ റിസോര്‍ട്ട് ഉടമ യോഹന്നാനെതിരെ ഇരവിപുരം പൊലീസ് കേസ് എടുത്തു. എന്നാല്‍ യോഹന്നാന്‍ വിദേശത്തേക്ക് കടന്നെന്നാണ് സൂചന.
കഴിഞ്ഞ ജൂലൈ ഏഴിന് രാത്രി റിസോര്‍ട്ടിന് സമീപം കരിയിലകള്‍ കൂട്ടയിട്ടിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഉടമ യോഹന്നാന്‍ റോജറിനെ മുഖത്തടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തദിവസം റോജര്‍ മയ്യനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മൂന്നു ദിവസത്തെ അവധി എടുത്തതിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ച റോജറിന് ജൂലൈ 14ന് തലയ്ക്ക് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കൊട്ടിയത്തെ സ്വകാര്യയില്‍ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടി.
ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും 24ന് റോജറിനെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റോജര്‍ മരിച്ചത്.
റോജറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഇരവിപുരം പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പൊലീസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തി. റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ച നിലയിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം കൂടുതല്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്നുമാസമായി റിസോര്‍ട്ടിന്റെ മേല്‍നോട്ടം വഹിച്ചു വരികയായിരുന്നു റോജര്‍. റോജറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
Adjust Story Font
16

