Quantcast

ഇതിലെ ഗുട്ടന്‍സ് മനസിലാകുന്നില്ല; തനിക്കെതിരെയുള്ള കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പിനെതിരെ കെ.ടി ജലീല്‍

തങ്ങളും തിരുമേനിയും സുരേന്ദ്രനും ഒരുമിച്ച് കേക്ക് മുറിച്ചാൽ മായുന്നതല്ല സംഘ്പരിവാറുകാരുടെ കയ്യിലെ "രക്തക്കറ" എന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-23 06:59:50.0

Published:

23 Dec 2023 6:53 AM GMT

KT Jaleel
X

കെ.ടി ജലീല്‍

മലപ്പുറം: തനിക്കെതിരെയുള്ള കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പിനെതിരെ വിമര്‍ശവുമായി കെ.ടി ജലീല്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സാസ്കാരിക സമൂഹത്തിന് അപമാനമാണെന്ന കെ.സി.ബി.സിയുടെ കുറിപ്പിനെതിരെയാണ് ജലീല്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ കുറിപ്പില്‍ ക്രൈസ്തവ പുരോഹിതന്‍മാരെയോ ക്രൈസ്തവ ദര്‍ശനങ്ങളെയോ മോശമാക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ലെന്നും മുസ്‍ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ കാപട്യത്തിന്‍റെ മുഖമൂടിയണിഞ്ഞ് 'സ്നേഹക്കേക്കുമായി' അരമനകളും വീടുകളും കയറിയിറങ്ങി നടക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും ജലീല്‍ പറഞ്ഞു.

കെ.ടി ജലീലിന്‍റെ കുറിപ്പ്

കെ.സി.ബി.സി യോട് സവിനയം.

ബി.ജെ.പിയുടെ ന്യൂനപക്ഷ പ്രേമത്തിൻ്റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് ഞാൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് സാംസ്കാരിക കേരളത്തിന് അപമാനമെന്ന് പറഞ്ഞ് കെ.സി.ബി.സി പുറത്തിറക്കിയ വാർത്താ കുറിപ്പിൻ്റെ "ഗുട്ടൻസ്" എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മുസ്‍ലിം-ക്രൈസ്തവ ജനവിഭാഗങ്ങൾക്കെതിരെ ഗുജറാത്തിലും ഡൽഹിയിലും മണിപ്പൂരിലും വംശഹത്യക്ക് നേതൃത്വം നൽകിയവർ കാപട്യത്തിൻ്റെ മുഖമൂടിയണിഞ്ഞ് "സ്നേഹക്കേയ്ക്കുമായി" അരമനകളും ക്രൈസ്തവ വീടുകളും കയറിയിറങ്ങി നടക്കുന്നതിനെയാണ് ഞാൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചത്.

തങ്ങളും തിരുമേനിയും സുരേന്ദ്രനും ഒരുമിച്ച് കേക്ക് മുറിച്ചാൽ മായുന്നതല്ല സംഘ്പരിവാറുകാരുടെ കയ്യിലെ "രക്തക്കറ" എന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളോട് ഹിന്ദുത്വവാദികൾ കാട്ടിയ ക്രൂരതക്ക് അവർ മാപ്പ് പറയണമെന്നും മുഖപുസ്തകത്തിൽ തുറന്നെഴുതി. എൻ്റെ കുറിപ്പിൽ എവിടെയും ക്രൈസ്തവ പുരോഹിതൻമാരെയോ ക്രൈസ്തവ ദർശനങ്ങളെയോ മോശമാക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ളോഹയിട്ട് ആരെങ്കിലും ''തോന്നിവാസം" പറഞ്ഞാൽ മറുപടി പറയും. അതിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട. കെ.സി.ബി.സിയുടെ പത്രക്കുറിപ്പ് ഏത് യജമാനൻമാരെ പ്രീതിപ്പെടുത്താനാണ്? ബി.ജെ.പിയെ രാഷ്ട്രീയമായി എതിർക്കുന്നത് അപമാനമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുകയല്ലാതെ നിവൃത്തിയില്ല.

ഒരുഭാഗത്ത് മുസ്‍ലിം-ക്രൈസ്തവ വംശഹത്യക്ക് നേതൃത്വം നൽകുകയും അവരുടെ ആരാധനാലയങ്ങൾ തകർക്കുകയും മറുഭാഗത് ന്യൂനപക്ഷങ്ങളുടെ ചങ്ങാതി ചമയുകയും ചെയ്യുന്ന വർഗീയ ശക്തികളുടെ "തനിനിറം" അവസാനശ്വാസം വരെയും തുറന്നുകാട്ടും. അതിൽ ആര് കർവിച്ചിട്ടും കാര്യമില്ല.

ഹൈന്ദവ സമുദായവുമായുള്ള ബന്ധവും സ്നേഹവും ബി.ജെ.പിക്കാരോടും ആർ.എസ്.എസ്സുകാരോടുമുള്ള ചങ്ങാത്തമല്ലെന്ന് ഇനിയെങ്കിലും ന്യൂനപക്ഷ സമുദായങ്ങൾ തിരിച്ചറിയണം. മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളോട് ബന്ധം സ്ഥാപിക്കാൻ അവരിലെ വർഗ്ഗീയവാദികളുമായി മറ്റുമതസ്ഥർ സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നത് നാളിതുവരെ നാമാരെങ്കിലും കണ്ടിട്ടുണ്ടോ?

മതേതര മനസ്സുള്ള സാത്വികൻമാരായ സന്യാസിവര്യന്മാരും വർഗീയത തൊട്ടുതീണ്ടാത്ത കറകളഞ്ഞ ഹൈന്ദവ വിശ്വാസികളും വിവിധ മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന സഹോദര മതസ്ഥരെ സ്നേഹിക്കുന്ന കോടിക്കണക്കണക്കിന് വരുന്ന ഹൈന്ദവ ഭക്തരുമാണ് ഹിന്ദുമത വിശ്വാസത്തിൻ്റെ യഥാർത്ഥ നേരവകാശികൾ. അവരുമായാണ് സഹോദര മതസ്ഥർ ആത്മബന്ധം ഉണ്ടാക്കേണ്ടത്. അല്ലാതെ ഹിന്ദുത്വ മതഭ്രാന്തൻമാർക്ക് പൊതുസ്വീകാര്യത നേടിക്കൊടുത്തുകൊണ്ടാവരുത് സൗഹൃദസ്ഥാപനം.

ഇത് തിരിച്ചറിയാനുള്ള സാമാന്യ വിവേകമാണ് ന്യൂനപക്ഷ സമുദായ നേതാക്കൾക്ക് ഉണ്ടാകേണ്ടത്. ഹൈന്ദവരെ ബി.ജെ.പിക്ക് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാട് ഇനിയെങ്കിലും കെ.സി.ബി.സിയും ലീഗും നിർത്തണം. സംഘികൾ കുനിയാൻ പറയുമ്പോൾ നിലത്തിഴയുന്നവരായി ന്യൂനപക്ഷ സമുദായ നേതൃത്വങ്ങൾ മാറിയാൽ ഗുജറാത്തും ഡൽഹിയും യു.പിയും മണിപ്പൂരം ബാബരി മസ്ജിദും ഇനിയും ആവർത്തിക്കപ്പെടും.



ജലീലിന്‍റെ പഴയ പോസ്റ്റ്

ബാബരി മസ്ജിദ് തകർത്ത്, തൽസ്ഥാനത്ത് നിർമ്മിച്ച രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിന് ഒരു "തങ്ങൾ" കൂടി ഉണ്ടായാൽ കേമമാകും. അതും മുസ്ലിംലീഗിൻ്റെ അദ്ധ്യക്ഷനാകുമ്പോൾ കുശാലായി. ക്ഷണം കിട്ടേണ്ട താമസം സാദിഖലി തങ്ങൾ തലേദിവസം തന്നെ അയോദ്ധ്യയിലെത്തുമെന്ന കാര്യത്തിൽ സുരേന്ദ്രന് സംശയം വേണ്ട. ഉൽഘാടന മാമാങ്കത്തിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് അതൊരു വലിയ മനസ്സമാധാനാവുമാകും.

ബി.ജെ.പിയുടെ ക്രൈസ്തവ സ്നേഹം മണിപ്പൂരിൽ പച്ചക്ക് നാം കണ്ടതാണ്. എത്ര പാവം മനുഷ്യരെയാണ് അവിടെ "സ്നേഹത്തോടെ" കഴുത്തറുത്ത് ചുട്ടെരിച്ചത്? എത്ര ക്രൈസ്തവ ദേവാലയങ്ങളാണ് "സ്നേഹംമൂത്ത്" തകർത്ത് തരിപ്പണമാക്കി അഗ്നിക്കിരയാക്കിയത്?

ജനങ്ങൾ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന കേരളത്തിൽ ബി.ജെ.പിയുടെ "പരിപ്പ്" വേവിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇന്നോളം നടന്നിട്ടില്ല. ബി.ജെ.പിക്ക് പകയുടെ സൂചി കുത്താൻ ഇടം നൽകാത്ത ദിക്കാണ് കേരളം. അരമനകൾ കയറിയിറങ്ങിയത് കൊണ്ടോ പുരോഹിതർക്കും തങ്ങൾക്കുമൊപ്പം നിന്ന് ''കേക്ക്'' മുറിച്ചത് കൊണ്ടോ ബി.ജെ.പിക്ക് മലയാളമണ്ണിൽ കാലുറപ്പിക്കാനാവുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.

ജീവിതാനുഭവങ്ങളിലൂടെ പരസ്പര ബഹുമാനത്തിൻ്റെയും സഹിഷ്ണുതയുടെയും വില മനസ്സിലാക്കിയ മനുഷ്യരാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും വക്കം മൗലവിയും ചാവറയച്ഛനും ഉഴുതുമറിച്ച ദേശത്ത് ജീവിക്കുന്നത്. ബഹുസ്വരതയുടെ മഴവിൽ സൗന്ദര്യം ഏകശിലാ സംസ്കാരത്തിൻ്റെ കീറപ്പായ കൊണ്ട് മറച്ചു പിടിക്കാൻ വർഗ്ഗീയവിഷം ചീറ്റുന്ന സംഘ്പരിവാരങ്ങൾക്ക് ആവില്ല. നൂറുകണക്കിനാളുകൾ കൊലചെയ്യപ്പെട്ട ഗുജറാത്ത്-ഡൽഹി-മണിപ്പൂർ മോഡൽ വംശഹത്യകളിൽ രാജ്യത്തോട് മാപ്പിരന്നിട്ടാകാം ബി.ജെ.പിയുടെ "കേക്ക്"യാത്രകൾ.

TAGS :

Next Story