കലൂർ സ്റ്റേഡിയം നവീകരണത്തിൽ സുതാര്യതയില്ല; ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി
കരാറോ, പാരിസ്ഥിതിക അനുമതിയോ നേടാതെയുള്ള നവീകരണ പ്രവർത്തികൾ അനധികൃതമെന്ന് ഹരജിയിൽ പറയുന്നു

എറണാകുളം: കലൂർ സ്റ്റേഡിയം നവീകരണത്തിലെ നടപടിക്രമങ്ങളിൽ സുതാര്യതയില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. കരാറോ, പാരിസ്ഥിതിക അനുമതിയോ നേടാതെയുള്ള നവീകരണ പ്രവർത്തികൾ അനധികൃതമെന്ന് ഹരജിയിൽ പറയുന്നു. നിർമാണത്തിന്റെ പേരിൽ മരങ്ങൾ മുറിച്ചുമാറ്റുന്നു, കരാറുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണം എന്നിവയാണ് ഹരജിയിലെ ആവശ്യം.
നിലവിലെ പ്രവൃത്തികൾ നിർത്തിവയ്ക്കാനും രേഖകൾ ഹാജരാക്കാനും ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷകനായ വിനായക് സച്ചിൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ സ്റ്റേഡിയത്തിൽ നടത്തിയിരുന്ന മത്സരം മാറ്റിവെച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തികൾ തുടരുകയാണ്. ഒരു പൊതുസ്വത്ത് നടപടി ക്രമങ്ങൾ പാലിക്കാതെ സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത് തന്നെ നിയമലംഘനമാണ് എന്നത് ഉൾപ്പെടെ ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സ്റ്റേഡിയം സ്വകര്യ വ്യക്തിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവോ കരാറോ പൊതുമധ്യത്തിൽ ലഭ്യമല്ല. രേഖകൾക്കായി വിവരാവകാശ നിയമപ്രകാരം ഉത്തരം തേടിയെങ്കിലും മറുപടി ലഭിച്ചില്ല. സുതാര്യമായ നടപടികൾ പാലിക്കാൻ കോടതി നിർദേശം നൽകണം. നിലവിൽ 70 കോടി ചെലവഴിച്ചു എന്ന് പറയുന്നതിന്റെ ഓഡിറ്റിംഗ് നടത്തണം. തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്.
Adjust Story Font
16

