ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഭാഷാപരിഷ്‌കരണം; ഉത്തരവ് നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി
എൻഎസ്‌യുഐ ലക്ഷദ്വീപ് അധ്യക്ഷന്റെ ഹരജിയിലാണ് കോടതിയുടെ നടപടി

കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. എൻഎസ്‌യുഐ ലക്ഷദ്വീപ് അധ്യക്ഷന്റെ ഹരജിയിലാണ് കോടതിയുടെ നടപടി. ഒൻപതിന് കോടതി ഹരജി വീണ്ടും പരിഗണിക്കും.
അറബിയും മഹൽഭാഷയും പിന്തള്ളി ത്രിഭാഷാ സംവിധാനം ഏർപ്പെടുത്തുന്നതായിരുന്നു ഭാഷാ പരിഷ്‌കരണം. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പത്മാകർ റാം ത്രിപാഠിയുടേതായിരുന്നു ഉത്തരവ്. ഇത് പ്രകാരം കേരള സിലബസിലും സിബിഎസ്ഇയിലും മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ മാത്രമാകും പഠിപ്പിക്കുക. പദ്ധതി നടപ്പിൽ വരുന്നതോടെ മിനിക്കോയ് ദ്വീപിലെ സംസാര ഭാഷയായ മഹൽഭാഷപഠനവും വഴിമുട്ടും. നിലവിൽ 3092 വിദ്യാർഥികളാണ് ലക്ഷ്വദീപിൽ അറബി പഠിച്ചിരുന്നത്. ദ്വീപിൽ ജൂൺ 9ന് സ്‌കൂൾ തുറക്കുമ്പോൾ കഴിഞ്ഞ വർഷം വരെ അറബ് പഠിച്ച കുട്ടികൾ ഈ വർഷം മുതൽ ഹിന്ദി പഠിക്കേണ്ടിവരും.
Adjust Story Font
16

