ബ്രൂവറിയുമായി മുന്നോട്ടുപോകാൻ എൽഡിഎഫ് തീരുമാനം; ഭൂരിപക്ഷം ഘടകകക്ഷികളും പിന്തുണച്ചു
പിന്തുണച്ചത് ഒന്‍പത് ഘടകകക്ഷികള്‍

തിരുവനന്തപുരം: ഭൂരിപക്ഷം ഘടകകക്ഷികളുടേയും പിന്തുണ ഉറപ്പാക്കിയാണ് പാലക്കാട് മദ്യനിർമ്മാണശാലക്കെതിരായ എതിർപ്പിനെ സിപിഎം ഇടതുമുന്നണി യോഗത്തിൽ മറികടന്നത്. വികസനം, തൊഴിലവസരങ്ങൾ, നികുതി തുടങ്ങിയവയാണ് മദ്യ നിർമ്മാണശാലയെ അനുകൂലിച്ച ഘടകകക്ഷികൾ യോഗത്തിൽ പറഞ്ഞത്. മദ്യനിർമ്മാണശാലമായുമായി മുന്നോട്ടുപോകാൻ മുന്നണി തീരുമാനിച്ചതോടെ ഇനി സിപിഐയിൽ നിന്നും ആർജെഡിയിൽ നിന്നും കാര്യമായ എതിർപ്പുകൾ ഉയർന്നു വന്നേക്കില്ല.
മദ്യവർജനം എന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ ലംഘിക്കുന്നതാണ് പാലക്കാട്ടെ മദ്യനിർമ്മാണശാല, ഗുരുതര കുടിവെള്ള പ്രശ്നം നേരിടുന്ന പാലക്കാട് ജില്ലയിൽ പദ്ധതി അനുവദിച്ചത് ജനങ്ങളെ ബാധിക്കും. ജല ചൂഷണം ഉണ്ടാകും എന്നാണ് പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയെ എതിർത്തുകൊണ്ട് സിപിഐയും, ആർജെഡിയും ഇന്നലത്തെ ഇടതുമുന്നണി യോഗത്തിൽ പറഞ്ഞത്.
എന്നാൽ മറ്റ് ഒന്‍പത് ഘടകകക്ഷികളും പദ്ധതിക്ക് നിരുപാധിക പിന്തുണ നൽകി. തൊഴിലവസരങ്ങൾ വർദ്ധിക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് കൊണ്ടുവരുന്നത് അവസാനിപ്പിക്കാൻ കഴിയും, അതുവഴി വരുമാനത്തിലും വർദ്ധനവുണ്ടാകും തുടങ്ങിയവയായിരുന്നു പദ്ധതിയെ അനുകൂലിച്ചവരുടെ അഭിപ്രായങ്ങൾ. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞെങ്കിലും, കുടിവെള്ള ചൂഷണവും, കൃഷിഭൂമി സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് യോഗത്തിൽ പറഞ്ഞ് പദ്ധതിയെ എതിർത്തവരെ സമാധാനിപ്പിച്ചു.
കണ്ണൂരിലെ വിസ്മയ പാർക്കിന് മഴവെള്ള സംഭരണ ഉണ്ടാക്കിയത് പറഞ്ഞായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതിരോധം. ഭൂരിപക്ഷ പിന്തുണ കിട്ടുന്നവരുടെ തീരുമാനം നടപ്പാക്കുമെന്ന പതിവ് രീതി ഇടതുമുന്നണി യോഗത്തിലും കണ്ടു. പദ്ധതിക്ക് അനുകൂലമായി ഒന്‍പത്പേരും എതിരായി രണ്ടുപേരും നിന്നതോടെ എതിർ ശബ്ദങ്ങൾക്ക് ശബ്ദമില്ലാതായി മാറി. മുന്നണി തീരുമാനമായതുകൊണ്ട് എതിർപ്പുന്നയിച്ചവർക്ക് ഇനി പരസ്യ വിമർശനങ്ങൾക്ക് സാഹചര്യവും ഇല്ല. മറ്റു സംസ്ഥാനങ്ങളിലെല്ലാം സ്വകാര്യ സർവകലാശാല വന്നു, കേരളം പിന്നിലാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി സ്വകാര്യ സർവകലാശാല കരട് ബില്ലിനെ ന്യായീകരിച്ചത്.
Adjust Story Font
16

