സ്വരാജിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്
ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടും ഇത്തവണ ലഭിക്കുമെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ

നിലമ്പൂര്‍: നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം ആകെ ചലിച്ചതും സ്ഥാനാർഥി നിർണയവും തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. എം. സ്വരാജിന്‍റെ സ്ഥാനാർഥിത്വം മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിലും യുവാക്കൾക്കിടയിലും സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്ന് സിപിഎം കണക്കുകൂട്ടുന്നുണ്ട്. ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടും ഇത്തവണ ലഭിക്കുമെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ.
മൂന്നാഴ്ച നീണ്ടുനിന്ന പ്രചണ്ഡമായ പ്രചരണം നിലമ്പൂരിലെ ജനത ഏറ്റെടുത്തതിന്‍റെ സൂചനയാണ് കഴിഞ്ഞ തവണത്തെക്കാൾ വലിയ കുറവില്ലാത്ത പോളിങ്. കഴിഞ്ഞ തവണത്തെക്കാൾ ചെയ്ത വോട്ടുകളിൽ 5000 ത്തിന് താഴെ മാത്രമാണ് കുറവുള്ളത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിലമ്പൂരിൽ നടന്നത് എൽഡിഎഫ് - യുഡിഎഫ് പോരാട്ടം ആണെങ്കിൽ, ഇത്തവണ അതിൽ മാറ്റം ഉണ്ടായിട്ടുണ്ട്. എൽഡിഎഫിനും യുഡിഎഫിനും ഇടയിൽ അൻവർ കൂടി എത്തിയതോടെ വോട്ട് മൂന്നായി പിരുന്നുവെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്.എന്നാൽ അൻവറിന് ലഭിച്ച വോട്ടുകളിൽ ഭൂരിപക്ഷവും യുഡിഎഫിൽ നിന്നാണെന്നാണ് സിപിഎമ്മിന്‍റെ നേതാക്കൾ പറയുന്നത്.
വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പിന്തുണയുമായി ബന്ധപ്പെട്ട വിഷയം, ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും സിപിഎം വിലയിരുത്തുന്നുണ്ട്. എം.വി ഗോവിന്ദൻ ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം ഭൂരിപക്ഷ വോട്ടുകളിലും ചെറിയ രീതിയിൽ സ്വാധീനമുണ്ടാക്കാൻ സാധ്യതയുണ്ട്.
ബൂത്ത് തലങ്ങളിലെ കണക്കുകൾ ക്രോഡീകരിച്ച് ജില്ലാ നേതൃത്വത്തിന് നൽകുകയും ജില്ലാ നേതൃത്വം നൽകിയ കണക്ക് ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രാഥമികമായി ചർച്ചചെയ്യുകയും ചെയ്യും.രണ്ട് ദിവസത്തിനുള്ളിൽ ബൂത്ത് കേന്ദ്രീകരിച്ചുള്ള വോട്ട് കണക്കെടുത്ത് അന്തിമ നിഗമനത്തിലേക്ക് സിപിഎം എത്തിച്ചേരുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
Adjust Story Font
16

