അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമനിർമാണം ഉടൻ: മുഖ്യമന്ത്രി
അനാചാരങ്ങളെ എതിർത്താൽ മതത്തെ എതിർത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
അന്ധവിശ്വാസങ്ങൾ അനാചാരങ്ങളും എതിർക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള നിയമനിർമാണത്തിന്‍റെ പണിപ്പുരയിലാണ് സർക്കാര്‍ എന്നും നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ സർക്കാർ ഇടപെടൽ മാത്രമല്ല ജനങ്ങളുടെ ജാഗ്രതയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതവിശ്വാസത്തെ ആരും എതിർക്കുന്നില്ല. അനാചാരങ്ങളെ എതിർത്താൽ മതത്തെ എതിർത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. നവോത്ഥാന നായകരിൽ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പദ്മനാഭൻ്റേത്. ജാതി പേരിനോട് ചേർത്തിരുന്ന കാലത്ത് അദ്ദേഹം ജാതി വാൽ ഉപേക്ഷിക്കാന്‍ തയ്യാറായി. മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭൻ എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇന്നും ജാതി പേരിനോട് ചേർക്കൽ ചിലർ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇലന്തൂർ നരബലിക്കേസ്: ഷാഫിയുമായി പൊലീസിന്‍റെ തെളിവെടുപ്പ്
ഇലന്തൂർ നരബലി കേസ് പ്രതി ഷാഫിയുമായി പൊലീസ് കൊച്ചിയിൽ തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട പത്മത്തിന്‍റെ ആഭരണം പണയം വെച്ച ധനകാര്യ സ്ഥാപനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്ന് പണയം വെച്ച പത്മയുടെ സ്വർണം കസ്റ്റഡിയിലെടുത്തു. ഫോറൻസിക് അന്വേഷണത്തിന്റെ ഭാഗമായുള്ള പ്രതികളുടെ വൈദ്യ പരിശോധന കളമശേരി മെഡിക്കൽ കോളജിൽ പൂർത്തിയായി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതികളെ വിദഗ്ധ വൈദ്യ പരിശോധനക്കായി കളമശേരി മെഡിക്കൽ കോളജിലെത്തിച്ചത്. ഡി.എൻ.എ പരിശോധന ഉൾപ്പെടെ വിവിധ പരിശോധനകൾക്കൾക്കായി ശരീര സ്രവങ്ങളും രക്തസാമ്പിളുകളും ശേഖരിച്ചു. ലൈംഗിക വൈകൃതത്തിനടിമയാണ് ഷാഫി എന്ന മുൻപത്തെ റിപ്പോർട്ട് ശാസ്ത്രീയമായി തെളിയിക്കുകയെന്നതാണ് പൊലീസിന്റെ ലക്ഷ്യം. മെഡിക്കൽ കോളജ് മോർച്ചറി കോപ്ലക്‌സിലെ ഫോറൻസിക് ലാബിൽ മൂന്ന് മണിക്കൂറിലേറെ നടപടിക്രമങ്ങൾ നീണ്ടു. പ്രതിഷേധം കണക്കിലെടുത്ത് ആശുപത്രി പരിസരത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നത്. വൈദ്യപരിശോധനക്ക് ശേഷം ഷാഫിയെ ഗാന്ധി നഗറിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട പത്മയുടെ സ്വർണാഭരണങ്ങൾ പണയം വച്ച സ്ഥാപനത്തിലായിരുന്നു പരിശോധന. പത്മത്തിന്റെ 39 ഗ്രാം സ്വർണം പണയം വെച്ചതിന്റെ രേഖകൾ കണ്ടെടുത്തു. പണമിടപാട് സംബന്ധിച്ച് ചില രേഖകൾ ഷാഫിയുടെ വീട്ടിൽ നിന്നും പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
Adjust Story Font
16