പീച്ചി സ്റ്റേഷൻ മർദനം; പൊലീസിന് മുന്നറിയിപ്പ് നൽകി മുൻ ഡിജിപി അയച്ച കത്ത് പുറത്ത്
മർദന ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാമെന്ന് ഡിജിപിയുടെ കത്തിൽ പറയുന്നു

തിരുവനന്തപുരം: പീച്ചി പൊലീസ് സ്റ്റേഷനിലെ മർദനത്തിൽ പൊലീസുകാർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഡിജിപിയുടെ കത്ത് പുറത്ത്. മർദന ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാമെന്ന് ഡിജിപിയുടെ കത്തിൽ പറയുന്നു.
പീച്ചി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകിയതാണെന്നും ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും കത്തിൽ മുന്നറിയിപ്പുണ്ട്. ഷെയ്ഖ് ദർവേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി ആയിരിക്കെ അയച്ച കത്താണ് പുറത്തുവന്നത്.
2023 മേയിൽ പീച്ചി എസ്‌ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി ഔസേപ്പിനെയും മകനെയും മർദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദിച്ചതും അപമാനിച്ചതും. ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. വിവരാകാശ നിയമപ്രകാരം ദൃശ്യങ്ങൾക്ക് അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് തള്ളുകയായിരുന്നു. അതേസമയം മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കുറ്റക്കാർക്കെതിരെ ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല.
Adjust Story Font
16

