ജീവന് ഇപ്പോഴും ഭീഷണി, മഠത്തിനകത്തു കയറാൻ പൊലീസ് സഹായം തേടേണ്ടി വരുന്നു: സിസ്റ്റർ ലൂസി കളപ്പുര
താമസിക്കുന്ന റൂമിലെ സ്വിച്ച് ബോർഡും വാതിലും മഠം അധികൃതർ തകർത്തെന്നും ഇതില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും സിസ്റ്റർ ലൂസി ആരോപിച്ചു.

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായിട്ടും തനിക്കെതിരായ അതിക്രമങ്ങൾ ഇപ്പോഴും തുടരുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. പലപ്പോഴും മഠത്തിനകത്തു കയറാൻ പൊലീസ് സഹായം തേടേണ്ടി വരുന്നു. എന്നാൽ മഠം അധികൃതർ പറയുന്നത് കേട്ട് പൊലീസ് തിരിച്ചുപോകുകയാണെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
തന്‍റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ട്. താമസിക്കുന്ന റൂമിലെ സ്വിച്ച് ബോർഡും വാതിലും കഴിഞ്ഞ ദിവസം മഠം അധികൃതർ തകർത്തെന്നും ഇതിലും പൊലീസ് നടപടിയൊന്നുമെടുക്കാതെ തിരിച്ചുപോയെന്നും സിസ്റ്റർ ലൂസി ആരോപിച്ചു. സിവിൽ കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സിസ്റ്റര്‍ പറഞ്ഞു.
സിസ്റ്റർ ലൂസി കളപ്പുരയോട് മാനന്തവാടിയിലെ കാരയ്ക്കാമലമഠത്തിൽ നിന്ന് ഇറങ്ങണമെന്ന് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. മഠത്തിൽ അല്ലാതെ മാറിത്താമസിച്ചാൽ ലൂസി കളപ്പുരക്ക് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.
Adjust Story Font
16

