പത്മജ ബിജെപിയിലേക്ക് പോകാൻ ഇടനില നിന്നത് ലോക്‌നാഥ് ബെഹ്‌റ: കെ. മുരളീധരൻ
'പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിക്കുന്ന പാലമാണ് ബെഹ്‌റ'
തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകാൻ ഇടനില നിന്നത് ലോക്‌നാഥ് ബെഹ്‌റയാണെന്ന് കെ. മുരളീധരൻ. ബെഹ്‌റയുടെ മെട്രോ എംഡിയെന്ന സ്ഥാനം ആലങ്കാരികം മാത്രമാണെന്നും പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിക്കുന്ന പാലമാണ് ബെഹ്‌റയെന്നും കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കരുണാകൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കാരിയുടെ ജൽപ്പനങ്ങൾക്ക് ഇനി മറുപടിയില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. പത്മജയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഈ മറുപടി.
മാർച്ച് ഏഴിനാണ് പത്മജ വേണുഗോപാൽ പ്രകാശ് ജാവഡേക്കറിൽ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കുറേ വർഷങ്ങളായി അസംതൃപ്തയായിരുന്നെന്നാണ് പത്മജ പറഞ്ഞത്. പാർട്ടിയിൽ വർഷങ്ങളായി താൻ അവഗണന നേരിട്ടു. പരാതികൾ നൽകിയിട്ടും പരിഹരിച്ചില്ല. തനിക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ സാധിച്ചില്ല. തൃശൂരിലേക്ക് കടക്കാൻ പോലും സാധിക്കാത്ത അവസ്ഥയായി. മോദിയുടെ പ്രവർത്തനം തന്നെ ആകർഷിച്ചെന്നും പത്മജ പറഞ്ഞു.
'കോൺഗ്രസ് പ്രവർത്തകരെക്കുറിച്ച് ആലോചിക്കുമ്പോൾ മാനസിക ബുദ്ധിമുട്ടുണ്ട്. ഞാൻ ജനിച്ചത് കോൺഗ്രസ് പാർട്ടിയിലേക്കാണ്. അച്ഛൻ മരിച്ചപ്പോൾ പോലും പാർട്ടി വിട്ടില്ല. നേതാക്കൾക്ക് എന്നെ മനസിലായില്ലെങ്കിലും പ്രവർത്തകർക്ക് മനസിലാകും. ചേച്ചി ഒറ്റയ്ക്കല്ല, ഞങ്ങള് കൂടെ വരാം എന്നാണ് പ്രവർത്തകർ പറയുന്നത്. അതെനിക്ക് ധൈര്യം തരുന്നുണ്ട്'- പത്മജ പറഞ്ഞു.
Adjust Story Font
16