മംഗളൂരു വിദ്വേഷ കൊല: രണ്ട് പ്രതികൾക്ക് ജാമ്യം; കർണാടക മുഖ്യമന്ത്രിയെ കണ്ട് അഷ്റഫിന്‍റെ കുടുംബം
മുഴുവൻ പ്രതികളെയും പിടികൂടി ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു

കാസർകോട്: മംഗളൂരുവിലെ വിദ്വേഷ കൊലയിലെ രണ്ട് പ്രതികൾക്ക് മംഗളൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതിജാമ്യം അനുവദിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ മേൽ കോടതിയെ സമീപ്പിക്കാനാണ് അഷ്റഫിൻ്റെ കുടുംബത്തിൻ്റെ തീരുമാനം. നീതി തേടി അഷ്റഫിൻ്റെ കുടുംബവും ആക്ഷൻ കമ്മറ്റി ഭാരവാഹികളും കർണാടക മുഖ്യമന്ത്രിയെ കണ്ടു. വിദ്വേഷ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും പിടികൂടി ശിക്ഷിക്കണമെന്ന് കുടുംബം കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മംഗളൂരു കുഡുപ്പു വിദ്വേഷ കൊലപാതക കേസിലെ പത്താം പ്രതിയായ രാഹുലിനും 20-ാം പ്രതിയായ സുശാന്തിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. എഫ്‌ഐആറിൽ പേരുകൾ പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ ജാമ്യാപേക്ഷ. രണ്ടു പേർക്കും കടുത്ത വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു.
ഏപ്രിൽ 27 നാണ് മംഗളുരു കുടുപ്പിലെ ക്രിക്കേറ്റ് ഗ്രൗണ്ടിൽ വെച്ച് സംഘപരിവാർ സംഘം കോട്ടക്കൽ - പറപ്പൂർ സ്വദേശിയായ എം കെ കുഞ്ഞീതുട്ടിയുടെ മകൻ അഷ്‌റഫിനെ അടിച്ച് കൊന്നത്. കേസിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഷ്റഫിൻ്റെ രക്ഷിതാക്കളും ആക്ഷൻ കമ്മറ്റി ഭാരവാഹികളും കർണാടക മുഖ്യമന്ത്രിയെ കണ്ടു.
അന്വേഷണം വേഗത്തിലാക്കുക,കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുക,സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുക,കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റുക, മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റുചെയ്യുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് കർണാടക മുഖ്യമന്ത്രിക്ക് മുന്നിൽ ആക്ഷൻ കമ്മറ്റി ഉന്നയിച്ചത്.
Adjust Story Font
16

