കോഴിക്കോട് ഏറാമല പഞ്ചായത്തിലും എസ്ഐആറിൽ നിന്നും നിരവധി പേർ പുറത്ത്
ഇരുപതാം വാർഡിലെ മുപ്പത്തിയെട്ടാം നമ്പർ ബൂത്തിലാണ് പകുതിയോളം പേർ പുറത്തായത്

കോഴിക്കോട്: കുറ്റ്യാടിക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിലും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിലെ പിഴവു കാരണം 400ലേറെ പേർ എസ്ഐആറിൽ നിന്ന് പുറത്ത്. ഏറാമല പഞ്ചായത്തിലെ ഇരുപതാം വാർഡിലെ മുപ്പത്തിയെട്ടാം നമ്പർ ബൂത്തിലാണ് പകുതിയോളം പേർ പുറത്തായത്. ആകെയുള്ള 891 വോട്ടർമാരിൽ 419 പേർക്കും രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചു.
വിദേശത്തു നിന്നടക്കം ലീവെടുത്ത് വന്ന് ഫോം പൂരിപ്പിച്ച് പോയവർക്കാണ് വീണ്ടും രേഖകളുമായി ഹിയറിങ്ങിന് ഹാജരാവാൻ നോട്ടീസ് ലഭിച്ചത്. രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിൽ തനിക്ക് വന്ന പിഴവാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് സമ്മതിച്ച ബിഎൽഒ, അധികൃതരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും വിശദീകരിച്ചു. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ഹിയറിങ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം ജില്ലാ കലക്ടർക്ക് പരാതി നൽകും.
നേരത്തെ കോഴിക്കോട് പഞ്ചായത്തിലെ 106 ബൂത്തിലാണ് ഗുരുതര വീഴ്ച സംഭവിച്ചത് . സംഭവത്തിൽ ബിഎല്‍ഒക്കെതിരെ ജില്ലാ കലക്ടർക്ക് ഉൾപ്പടെ പരാതി നൽകിയിരിക്കുകയാണ് ജനപ്രതിനിധികൾ.
എസ്ഐആറിന്‍റെ പൂരിപ്പിച്ച ഫോം, ബിഎൽഒ ആപ്പിൽ അപ്ലോഡ് ചെയ്യുന്നതിലാണ് പിഴവ് സംഭവിച്ചത്. 2002ൽ വോട്ട് ഉണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകൾ തെറ്റായ രീതിയിൽ ബിഎൽഒ ആപ്പിൽ അപ്‌ലോഡ് ചെയ്തു . ഇതോടെ ഇത്രയും ആളുകൾ വോട്ടർ പട്ടികയിൽ നിന്നും പുറത്തായി . കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തിലെ ബിഎൽഒയുടെ ഈ അശ്രദ്ധ സൃഷ്ടിച്ചത് ഗുരുതര പ്രതിസന്ധിയാണ്. 500 ഓളം പേരാണ് പട്ടികയിൽ ഇല്ലാത്തത് .ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഹിയറിങ്ങിനായി ആളുകൾക്ക് തിരിച്ച് വെരേണ്ട സാഹചര്യമാണ്.
തനിക്ക് പിഴവ് സംഭവിച്ചതായി ബിഎൽഒ സമ്മതിക്കുന്നുണ്ട് . എന്നാൽ താൻ അധികൃതരുമായി സംസാരിച്ചു എന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകൾ വീണ്ടും പരിശോധിച്ച് ഹിയറിംഗ് ഒഴിവാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട് എന്നുമാണ് ഇദ്ദേഹത്തിൻ്റെ വാദം .
Adjust Story Font
16

