'ഇന്ത്യയിൽ എല്ലാവർക്കും ഭയമില്ലാതെ ജീവിക്കാൻ സാധിക്കണം'; ഒഡിഷയിലെ ആക്രമണത്തില്‍ വിമര്‍ശനവുമായി മാർ ആൻഡ്രൂസ് താഴത്ത്
'മതവിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്'

കൊച്ചി:ഒഡിഷയില്‍ മലയാളി വൈദികർക്കും കന്യാസ്ത്രീകള്‍ക്കും നേരെ നടന്നത് ഭരണഘടനക്കെതിരായ ആക്രമണമാണെന്ന് സിബിസിഐ അധ്യക്ഷന്‍ മാർ ആൻഡ്രൂസ് താഴത്ത്. ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ സഭ മാത്രമല്ല, ഭരണഘടന കൂടിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'മതവിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്.ഇന്ത്യയിൽ എല്ലാവർക്കും ഭയമില്ലാതെ ജീവിക്കാൻ സാധിക്കണം. ആ സാഹചര്യം ഒരുക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്.ഭരിക്കുന്ന സർക്കാറിനാണ് അതിന്‍റെ ഉത്തരവാദിത്തം.കൃത്യമായ നടപടികൾ ഇല്ലാത്തത് കൂടുതൽ ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്നുതായും' ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
'നിർബന്ധിത മതപരിവർത്തനത്തെ സഭയും എതിർക്കുന്നു. നിർബന്ധിത മതപരിവർത്തനം ആണെന്ന് വ്യാഖ്യാനിച്ചു ആക്രമിക്കുന്നതിനെയാണ് എതിർക്കേണ്ടത്. ബാലസോർ രൂപത മെത്രാനുമായി സംസാരിച്ചിരുന്നു. കുർബാനയ്ക്കും ജൂബിലി ആഘോഷങ്ങൾക്കുമായാണ് വൈദികർ പോയത്.മതപരിവർത്തനം ആരോപിച്ചാണ് ആക്രമിച്ചത്.വൈദികരെ അക്രമികള്‍ അധിക്ഷേപിക്കുകയും ചെയ്തു'. ന്യൂനപക്ഷ ആക്രമണങ്ങൾക്കെതിരെ നടപടിഎടുക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ജലേശ്വറിലാണ് കഴിഞ്ഞദിവസം വൈദികര്‍ക്ക് നേരെ ആക്രമണം നടന്നത്. മതപരിവർത്തനം ആരോപിച്ചാണ് 70 പേർ അടങ്ങുന്ന സംഘം തങ്ങളെ ആക്രമിച്ചതെന്ന് മലയാളി വൈദികൻ ലിജോ നിരപ്പേൽ മീഡിയവണിനോട് പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പ് മരിച്ച പ്രാദേശിക ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയാണ് ആക്രമണം.
Adjust Story Font
16

