വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രൻ
തോൽവിക്ക് പിന്നാലെ വലിയ വിമർശനമാണ് ആര്യയ്ക്കെതിരെ ഇടത് അണികളിൽ നിന്നുതന്നെ ഉണ്ടായത്

തിരുവനന്തപുരം: വിമർശനങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് തോൽവിക്ക് ശേഷമുള്ള ആര്യയുടെ സോഷ്യൽ മീഡിയ പ്രതികരണം.
'Not an inch back' എന്നെഴുതിയ വാട്ട്സാപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിലെ തോൽവിക്ക് പിന്നാലെ ആര്യയ്ക്കെതിരെ വലിയ വിമർശനമാണ് ഇടത് അണികളിൽ നിന്നുതന്നെ ഉണ്ടായത്. ആര്യക്ക് നന്ദി പറഞ്ഞ് ബിജെപി പ്രവർത്തകരും പോസ്റ്റുമായി എത്തി. ഇതിനാണ് ആര്യയുടെ മറുപടി.
കൗൺസിലർ ഗായത്രി ബാബു ആര്യയെ വിമർശിച്ച് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പേര് പരാമർശിക്കാതെയായിരുന്നു ആര്യക്കെതിരായ വിമർശനം. ആര്യ രാജേന്ദ്രന്റെ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു ഗായത്രി ബാബു. സിപിഎം നേതാവ് വഞ്ചിയൂർ ബാബുവിൻ്റെ മകളാണ് ഗായത്രി.
കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്നും അടിസ്ഥാന കാര്യങ്ങൾ അവഗണിച്ചെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവവും തന്നെക്കാൾ താഴ്‌ന്നവരോട് പുച്ഛമാണെന്നും ഗായത്രി ബാബു ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കരിയർ ബിൽഡിങ്ങിനുള്ള കോക്കസ് ആക്കി ഓഫീസിനെ മാറ്റി. ഈ സമയം നാലാളുകളെ നേരിൽ കണ്ടിരുന്നെങ്കിൽ ഇത്രയും തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും ഗായത്രി ബാബു പറയുന്നു.
ഗായത്രി ബാബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്ത് പിടിച്ച കോർപറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ കോർപറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽഡിഎഫിന് ലീഡുണ്ട്.ജില്ലാ പഞ്ചായത്ത് നിലനിൽത്താനും,ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റ് രണ്ട് മുന്നണിയേക്കാൾ അധികം ഭരണസമിതി എൽഡിഎഫിനുണ്ട്. അതായത് പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതാണ് എന്നർഥം.അതേസമയം,കോർപറേഷനിലാകട്ടെ,എൽഡിഎഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാ വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.
കോർപറേഷൻ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ്.ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തിക്കാൻ. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാൻ മുൻപുള്ള മേയർമാർക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാർലമെന്‍ററി പ്രവർത്തനത്തിൽ എൽഡിഎഫിനെ മുന്നോട്ട് നയിച്ചിരുന്നത്.ഇക്കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്.
പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതി വിനയവും ഉൾപ്പടെ,കരിയർ ബിൽഡിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം,തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ,പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി.
Adjust Story Font
16

