Quantcast

പരാതിക്കാരിയോട് കയർത്തു സംസാരിച്ചു; ആരോപണം നിഷേധിച്ച് ജോസഫൈൻ

' 'ഞങ്ങളും പച്ചയായ മനുഷ്യരാണ് ഓരോ ദിവസവും ഞങ്ങൾ കടുത്ത മാനസിക സമ്മർദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാരണം അത്രമാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്'

MediaOne Logo

Web Desk

  • Published:

    24 Jun 2021 8:25 AM GMT

പരാതിക്കാരിയോട് കയർത്തു സംസാരിച്ചു; ആരോപണം നിഷേധിച്ച് ജോസഫൈൻ
X

ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ക്ഷോഭിച്ച് സംസാരിച്ചിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇത്തരത്തിൽ വീഡിയോ പുറത്തു വന്നിട്ടുണ്ടെന്ന മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ-അത്തരത്തിൽ പല വീഡിയോകളും വരും അത് നിങ്ങൾ ഈ അവസരത്തിൽ ഏറ്റെടുത്ത് ചർച്ചയാകുകയല്ല വേണ്ടതെന്ന് ജോസഫൈൻ പറഞ്ഞു.

ആരോപണം താൻ നിഷേധിക്കുകയാണെന്ന് പറഞ്ഞ ജോസഫൈൻ സംഭവത്തിൽ സ്വയം ന്യായീകരിച്ചു. ' 'ഞങ്ങളും പച്ചയായ മനുഷ്യരാണ് ഓരോ ദിവസവും ഞങ്ങൾ കടുത്ത മാനസിക സമ്മർദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാരണം അത്രമാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്'.- ജോസഫൈൻ പറഞ്ഞു.

സ്ത്രീകൾക്ക് പുരുഷൻമാരിൽ നിന്ന് എന്തെങ്കിലും ്പ്രശ്‌നമുണ്ടായാൽ നേരിട്ട് വനിതാ കമ്മീഷനിലേക്ക് ഓടിയെത്താനാകില്ല. പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പറയും. അങ്ങനെ ചെയ്താൽ കേസിന് കൂടുതൽ ബലം ലഭിക്കും ഇത് എല്ലാ പരാതിക്കാരോടും പറയുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങൾ പറയുന്ന കാര്യങ്ങൾ യഥാവിധി കേട്ടില്ലെങ്കിൽ ചിലപ്പോൾ ഉറച്ച ഭാഷയിൽ സംസാരിക്കേണ്ടി വന്നേക്കാം. അങ്ങനെ ബോൾഡായി സംസാരിക്കേണ്ട സന്ദർഭങ്ങൾ വരാറുണ്ട്.- ജോസഫൈൻ പറഞ്ഞു.

കൊല്ലത്ത് സ്ത്രീധന പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സന്ദർശിക്കാൻ എത്തിയപ്പോഴാണ് ജോസഫൈന്റെ പ്രതികരണം.

ഗാർഹിക പീഡനം നേരിടുന്നവർക്ക് തത്സമയം പരാതി നൽകാനായി വാർത്താചാനൽ നടത്തിയ പരിപാടിയിലാണ് ഭർത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്.

യുവതി സംസാരിച്ച് തുടങ്ങിയതുമുതൽ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പെരുമാറിയത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയിൽ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്ത് കൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈൻ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ. 'എന്നാൽ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു എം.സി.ജോസഫൈൻറെ പ്രതികരണം.

കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈൻ യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനിൽ വേണേൽ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം. ഭർത്യപീഡനത്തിന് ഇരയായ ആളോടുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ മോശമായ പ്രതികരണത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേൾക്കണമെങ്കിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട എം.സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമർശനം ഉയർന്നിരുന്നു.

TAGS :

Next Story