'വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന പോലെ പറയുന്നയാള്‍': ഉമര്‍ ഫൈസിക്കെതിരെ എം.സി മായിന്‍ ഹാജി
ഉമർ ഫൈസി, സമസ്തയുടെ മുശാവറ അംഗമാണല്ലോ എന്ന ചോദ്യത്തിന് അതിനൊക്കെ അന്ത്യം ഉണ്ടാകുമെന്നും എം.സി മായിൻ ഹാജി

എം.സി മായിന്‍ ഹാജി- ഉമര്‍ ഫൈസി മുക്കം
കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസിക്കെതിരെ മുസ്‌ലിം ലീഗ് നേതാവ് എം.സി മായിൻ ഹാജി. ഉമർ ഫൈസി മുക്കം എടുക്കാത്ത നാണയമാണ്, വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന പോലെ പറയുന്ന ആളാണ്, ഞങ്ങളത് ഗൗരവത്തിലെടുക്കുന്നില്ലെന്നും എം.സി മായിന്‍ ഹാജി പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
ഉമര്‍ ഫൈസി, സമസ്തയുടെ മുശാവറ അംഗമാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനൊക്കെ അന്ത്യം സമീപ ഭാവിയിലുണ്ടാകുമെന്നും എം.സി മായിന്‍ ഹാജി പറഞ്ഞു. ഷാഫി ചാലിയം പറഞ്ഞത് ഞങ്ങളുടെയെല്ലാം അഭിപ്രായമാണ്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനെതിരെ പറഞ്ഞതിന് ലീഗ് സെക്രട്ടറി എന്ന നിലയിലുള്ള മറുപടിയാണ് അതെന്നും എം.സി മായിന്‍ ഹാജി വ്യക്തമാക്കി.
അതേസമയം സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പാണക്കാട് പൈതൃക സമ്മേളനം സംഘടിപ്പിച്ചതെന്നും അത് സമസ്തയുടെ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സമസ്തയും പാണക്കാട് കുടുംബവും തമ്മില്‍ വലിയൊരു ബന്ധമുണ്ട്. ആ പരമ്പരാഗത ബന്ധം ലക്ഷ്യംവെച്ചാണ് പാണക്കാട് വെച്ച് അങ്ങനെയൊരു സമ്മേളനം നടത്തിയത്. ആ സമ്മേളനത്തേയും പാണക്കാട് കുടുംബത്തെയും തങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ ഒരു പണ്ഡിതന്റെ ഭാഗത്ത് നിന്നുണ്ടായ ദൗർഭാഗ്യകരമായ പ്രസ്താവനകളില്‍ സമസ്ത തന്നെ ശാസിച്ചിട്ടുണ്ടെന്നും നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി.
എന്നാല്‍ വിവാദ പരാമര്‍ശങ്ങളില്‍ തന്നെ ശാസിച്ചുവെന്ന വാര്‍ത്തകളെ ഉമര്‍ ഫൈസി മുക്കം തള്ളിയിരുന്നു. തന്നെ ആരും ശാസിച്ചിട്ടില്ല എന്നാണ് ഉമർ ഫൈസി നേരത്തെ വ്യക്തമാക്കിയിരുന്നത്. താൻ ഒരു തങ്ങളെയും അധിക്ഷേപിച്ചിട്ടില്ല. പൈതൃകം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. അത് നന്നായി എന്ന് ലീഗുകാർ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉമര്‍ ഫൈസി പറഞ്ഞിരുന്നു.
Watch Video
Adjust Story Font
16

