കേന്ദ്ര മോട്ടോർ നിയമഭേദഗതി; 'സംസ്ഥാനത്ത് നടപ്പിലാക്കുന്നതിൽ ഒരു തീരുമാനവും എടുത്തിട്ടില്ല': മന്ത്രി ഗണേഷ് കുമാർ
ഭേദഗതി നടപ്പിലാക്കുന്നതിൽ ഗതാഗത മന്ത്രിയും ഗതാഗത കമ്മീഷണറും രണ്ട് തട്ടിൽ

തിരുവനന്തപുരം: മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര സർക്കാരിൻ്റെ മോട്ടോർ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിൽ ഗതാഗത മന്ത്രിയും ഗതാഗത കമ്മീഷണറും രണ്ട് തട്ടിൽ. കേന്ദ്ര നിയമം നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ.
കൂടിയാലോചനക്ക് ശേഷമേ ഭേദഗതി നടപ്പിലാക്കൂ. ഗതാഗത നിയമങ്ങൾ കർശനമാക്കണമെന്നതാണ് നിലപാട്. എന്നാൽ കേന്ദ്ര നിയമങ്ങൾ അതേപടി നടപ്പിലാക്കണമോ എന്ന് ആലോചിക്കണം. പഠനം നടത്തിയ ശേഷമേ നടപ്പിലാക്കൂ എന്നും ഗതാഗത മന്ത്രി.
സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നുവെന്ന സൂചനകൾ ഉണ്ടായിരുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാനായിരുന്നു നീക്കം.
കർശനമായ ഭേദഗതികളാണ് ഇത്തവണത്തെ മോട്ടോർ വാഹന നിയമത്തിൽ കേന്ദ്രം വരുത്തിയിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും, പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും, കുടിശ്ശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും, ആർസി ഉടമയായിരിക്കും എല്ലാ നിയമനടപടികളും നേരിടേണ്ടി വരിക. ലൈസൻസ് എത്ര കാലത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന് അതോറിറ്റിക്ക് തീരുമാനിക്കാം.
Adjust Story Font
16

