Quantcast

ഗർഭിണിയെയും കൊണ്ട് 300 മീറ്റർ മാത്രമാണ് നടന്നതെന്ന പ്രസ്താവന തിരുത്തി മന്ത്രി കെ.രാധാകൃഷ്ണൻ

യുവതിയുടെ ഭർത്താവ് ഉൾപ്പെടെ മന്ത്രിയുടെ പ്രസ്താവനക്ക് എതിരെ രംഗത്തെത്തിയതോടെയാണ് തിരുത്തൽ

MediaOne Logo

Web Desk

  • Updated:

    2022-12-12 14:59:27.0

Published:

12 Dec 2022 2:56 PM GMT

ഗർഭിണിയെയും കൊണ്ട് 300 മീറ്റർ മാത്രമാണ് നടന്നതെന്ന പ്രസ്താവന തിരുത്തി മന്ത്രി കെ.രാധാകൃഷ്ണൻ
X

പാലക്കാട്: കടുകുമണ്ണ ഊരിൽ നിന്ന് ഗർഭിണിയെ പുതപ്പിൽ ചുമന്ന് കൊണ്ടുവന്ന സംഭവത്തിൽ പ്രസ്താവന തിരുത്തി മന്ത്രി കെ.രാധാകൃഷ്ണൻ. ഗർഭിണിയെയും കൊണ്ട് 300 മീറ്റർ മാത്രമാണ് നടന്നതെന്ന പ്രസ്താവനയാണ് കെ രാധാകൃഷ്ണൻ തിരുത്തിയത്. യുവതിയുടെ ഭർത്താവ് ഉൾപ്പെടെ മന്ത്രിയുടെ പ്രസ്താവനക്ക് എതിരെ രംഗത്തെത്തിയതോടെയാണ് തിരുത്തൽ.

ദൂരത്തിന്റെ കണക്ക് താൻ പറഞ്ഞില്ലെന്നും ഓഫീസിൽ വിളിച്ചു ചോദിച്ചപ്പോഴുണ്ടായ ആശയ കുഴപ്പമാണ് ഉണ്ടായതെന്നും പറഞ്ഞു. അട്ടപ്പാടി വിദൂര ഊരുകളിൽ ഗതാഗത സംവിധാനത്തിൽ പോരായ്മ ഉണ്ടെന്നും ആ പോരായ്മ പരിഹരിക്കാനാണ് ശ്രമമെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സുമതി മുരുകൻ(25) എന്ന യുവതിയെ കി.മീറ്ററുകളോളം തുണിമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടത്തറ സ്‌പെഷാലിറ്റി ആശുപത്രിയിൽ യുവതി പരിശോധനയ്‌ക്കെത്തിയിരുന്നു. പരിശോധന പൂർത്തിയാക്കി ഊരിലേക്ക് മടങ്ങുകയും ചെയ്തു. രാത്രി 12 മണിയോടെയാണ് പ്രസവവേദന അനുഭവപ്പെടുന്നത്. തുടർന്ന് ആംബുലൻസിനായി വിളിച്ചു. എന്നാൽ, ഇവരുടെ ഊരിലേക്ക് ആംബുലൻസിന് എത്താൻ ഗതാഗതസൗകര്യമില്ല. ആനവായി ഫോറസ്റ്റ് ചെക്‌പോസ്റ്റ് വരെ മാത്രമേ ആംബുലൻസിന് എത്താനാകൂ. അതുകഴിഞ്ഞുള്ള വനപാതയിലൂടെ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമില്ല.

എന്നാൽ, ഇവർക്ക് കൃത്യസമയത്ത് ആംബുലൻസിന്റെ സഹായം ലഭിച്ചില്ല. നിരവധി തവണ കോട്ടത്തറ ആശുപത്രിയിലേക്കും 108 നമ്പറിലേക്കും ബന്ധപ്പെട്ടെങ്കിലും പുലർച്ചെ മൂന്നു മണിയോടെയാണ് ആംബുലൻസ് എത്തിയത്. തുടർന്നാണ് ഇവർ ഗർഭിണിയെ തുണിമഞ്ചലിൽ കെട്ടി നടന്നത്. തുടർന്ന് ആംബുലൻസിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അഞ്ചരയോടെ ആശുപതിയിലെത്തിക്കുകയും യുവതി പ്രസവിക്കുകയും ചെയ്തു.

TAGS :

Next Story