Quantcast

വിളിച്ചാൽ ഫോണെടുക്കണം, നിസ്സാര കാരണം പറഞ്ഞ് അപേക്ഷകൾ നിരസിക്കരുത്: ഉദ്യോഗസ്ഥരോട് മന്ത്രി വി ശിവൻകുട്ടി

തൊഴിൽവകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ച് ഫയലുകൾ തീർപ്പാക്കണം: മന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-04-12 14:43:40.0

Published:

12 April 2022 2:41 PM GMT

വിളിച്ചാൽ ഫോണെടുക്കണം, നിസ്സാര കാരണം പറഞ്ഞ് അപേക്ഷകൾ നിരസിക്കരുത്: ഉദ്യോഗസ്ഥരോട് മന്ത്രി വി ശിവൻകുട്ടി
X

തിരുവനന്തപുരം: തൊഴിൽവകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ച് ഫയലുകൾ തീർപ്പാക്കണമെന്ന് തൊഴിൽ, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിസ്സാര കാരണങ്ങൾക്ക് തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ നിരസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

തൊഴിൽ വകുപ്പിനു കീഴിലെ 16 ക്ഷേമനിധി ബോർഡുകൾക്കുമായി സംവിധാനം ചെയ്ത പൊതു സോഫ്റ്റ്‌വെയർ ആയ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പരാതിക്കാരോട് ജീവനക്കാർ മാന്യമായി പെരുമാറണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് നിർബന്ധമായും പ്രവർത്തിക്കണം. ഓഫീസുകളിൽ വരുന്ന ഫോൺ എടുക്കുകയും കൃത്യമായ മറുപടി നൽകുകയും വേണമെന്നും പരാതിക്കാർ ഓഫീസിൽ കയറിഇറങ്ങാൻ ഇടവരുത്തരുതെന്നും മന്ത്രി നിർദേശിച്ചു. എല്ലാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും ജില്ല ഓഫീസുകളിൽ സന്ദർശനം നടത്തി പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു .

പുതിയ സോഫ്റ്റ്‍വെയറിന്റെ ഉപയോഗം സംബന്ധിച്ച് ബോർഡ് അംഗങ്ങൾ, ജീവനക്കാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, അക്ഷയ സെന്ററുകൾ തുടങ്ങിയവയ്ക്ക് കിലയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകും. ഇങ്ങനെ സമ്പൂർണ ഡിജിറ്റലൈസേഷനിലൂടെ ബോർഡുകൾക്ക് പുതിയ മുഖം നൽകുകയാണ് സർക്കാർ ലക്ഷ്യം.

തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളിലായി നിലവിൽ 70 ലക്ഷത്തോളം അംഗങ്ങളുണ്ട്. ഈ ക്ഷേമനിധി ബോർഡുകളിൽ അനർഹർ അംഗങ്ങളാകുന്നതും ആനുകൂല്യം കൈപ്പറ്റുന്നതും ബോർഡുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട് . ആയതിനാൽ ഇരട്ട അംഗത്വം ഒഴിവാക്കുവാനും അർഹരായവർക്ക്‌ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുവാനും പുതിയ സോഫ്റ്റ്‌വെയർ സഹായകമാകുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാന തൊഴിൽ വകുപ്പിന്റെ ആധുനിക വൽക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായാണ് വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡുകളുടെയും ഭരണ നിർവഹണം, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് , അംശദായം അടയ്ക്കൽ , അക്കൗണ്ടിംഗ് , ഓഫീസ് നടത്തിപ്പ് തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം എന്ന പൊതു സോഫ്റ്റ്‍വെയർ സംവിധാനം ആരംഭിച്ചിട്ടുള്ളത്.

ഈ സംവിധാനത്തിലൂടെ തൊഴിലാളികൾക്ക് ഓൺലൈൻ ആയി എളുപ്പത്തിൽ അംശദായം അടയ്ക്കുവാനും ഒന്നിലധികം ബോർഡുകളിലായി ഇരട്ട അംഗത്വം വരുന്നത് ഒഴിവാക്കാനുമാകും. അർഹതപ്പെട്ട ആനുകൂല്യങ്ങൾ കൃത്യമായി ഓൺലൈൻ ആയി ബാങ്കുകൾ വഴി ലഭിക്കും. അംഗങ്ങളുടെ ആധാർ അധിഷ്ഠിത വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തുന്നതിനാൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയ സ്മാർട്ട് തിരിച്ചറിയൽ കാർഡ് അതാതു ബോർഡുകൾ വഴി ലഭ്യമാകും .

ഒന്നാം ഘട്ടത്തിൽ ഏകദേശം 67 ലക്ഷം അംഗങ്ങളുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തി പുതുക്കിയിട്ടുണ്ട് . അക്ഷയ കേന്ദ്രങ്ങൾ വഴിയും ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫീസുകൾ ട്രേഡ് യൂണിയനുകൾ എന്നിവ മുഖേനയും അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റത്തിലേക്കുള്ള രെജിസ്ട്രേഷൻ നടത്താം. നിലവിൽ സ്വന്തമായി സോഫ്റ്റ്‌വെയർ ഉള്ള ബോർഡുകളെ എ.ഐ.ഐ.എസുമായി ഇന്റഗ്രെറ്റ് ചെയ്തും സോഫ്റ്റ്‌വെയർ ഇല്ലാത്തവർക്ക് എ.ഐ.ഐ.എസ് സേവനം ലഭ്യമാക്കിയുമാണ് പദ്ധതി നടപ്പാക്കിയത്.

ചടങ്ങിൽ എം.എൽ.എ എ പ്രഭാകരൻ, ലേബർ കമ്മീഷണർ ഡോ എസ് ചിത്ര, അഡീഷണൽ കമ്മീഷണർമാരായ രഞ്ജിത് പി മനോഹർ , കെ ശ്രീലാൽ ,ബോർഡ് അധ്യക്ഷന്മാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story