മോഡലുകളുടെ മരണം: കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്ക് കണ്ടെത്താന്‍ തെരച്ചിൽ
അപകടത്തിന് തൊട്ടുമുമ്പ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളാണ് ഹാർഡ് ഡിസ്‌കിൽ ഉള്ളത്
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ തെരച്ചിൽ തുടങ്ങി. സ്കൂബ ടീമിനെ ഉപയോഗിച്ചാണ് തെരച്ചിൽ.
ഹാർഡ് ഡിസ്ക് കായലില്‍ ഉപേക്ഷിച്ചതായി റോയി വയലാറ്റ് അടക്കമുള്ള പ്രതികൾ മൊഴി നൽകിയിരുന്നു. കണ്ണങ്കാട്ട് കായലിലാണ് പരിശോധന നടക്കുന്നത്. റോയി വയലാറ്റ് ഒഴികെയുള്ള പ്രതികളെ സ്ഥലത്ത് എത്തിച്ചു. ഇവർ ചൂണ്ടിക്കാണിച്ചു നൽകിയ കായലിന്റെ മധ്യഭാഗത്തായാണ് പരിശോധന. രണ്ടാംപ്രതി റോയുടെ വീടിനോട് ചേർന്നാണ് ഈ കായൽ.
അപകടത്തിന് തൊട്ടുമുമ്പ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളാണ് ഹാർഡ് ഡിസ്‌കിൽ ഉള്ളത്. മോഡലുകളുടെ കാര്‍ അപകടത്തിൽപ്പെട്ട അന്ന് തന്നെ പ്രതികൾ ഇവിടെ വന്ന് ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചു. ഡിജെ പാർട്ടിക്കിടെ അസ്വാഭാവിക സംഭവങ്ങൾ നടന്നിട്ടുണ്ടാകാം എന്നും അത് മറയ്ക്കാനാകാം ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം. അതിനാൽ ഹാർഡ് ഡിസ്ക് കണ്ടെത്തുക കേസിൽ നിർണായകമാണ്.
അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഹരജിയിൽ സർക്കാരിനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു.
Adjust Story Font
16