Quantcast

പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ കാണാതായ തപാൽ വോട്ടുപെട്ടി കണ്ടെത്തി

ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-01-16 13:23:05.0

Published:

16 Jan 2023 9:17 AM GMT

Missing, postal ballot box,Perinthalmanna, election
X

മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിൽ നിർണായകമായ ബാലറ്റ് വോട്ട് പെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. മൂന്ന് പെട്ടികളിൽ നിന്ന് കാണാതായ ഒരു പെട്ടിയാണ് കണ്ടെത്തിയത്. 348 തപാൽ വോട്ടുകൾ അടങ്ങിയ മൂന്ന് പെട്ടികളും പെരിന്തൽമണ്ണ ട്രഷറിയിലാണ് സൂക്ഷിച്ചത്. ഇതിൽ ഒരു പെട്ടി കാണാനില്ലെന്ന് സ്ഥാനാർഥികളായ നജീബ് കാന്തപുരവും എൽ.ഡി.എഫ് സ്വതന്ത്ര്യ സ്ഥാനാർഥി കെ.പി.എം മുസ്തഫയും പരാതി നൽകിയിരുന്നു.

2 പെട്ടികൾ ട്രഷറിയിലുണ്ടെന്നും മൂന്നാമത്തെ പെട്ടി ട്രഷറിയുടെ സ്‌ട്രോങ് റൂമിലില്ല എന്നുമായിരുന്നു പരാതി. ഹൈക്കോടതി സംരക്ഷണത്തിലേക്ക് ബാലറ്റ് വോട്ടുകൾ മാറ്റണമെന്ന ഉത്തരവ് നടപ്പാക്കാനായി സ്ട്രോംഗ് റൂം തുറന്നപ്പോഴാണ് ഒരു പെട്ടി കാണാനില്ലെന്ന് അറിയുന്നത്. അതിനിടെ അട്ടിമറി സാധ്യത ആരോപിച്ച് നജീബ് കാന്തപുരവും കെ.പി.എം മുസ്തഫയും രംഗത്തെത്തുകയായിരുന്നു.

38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വിജയിച്ചത്. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി അസാധുവാക്കിയ ബാലറ്റ് വോട്ടുകൾ എണ്ണണമെന്ന്‌ ആവശ്യപ്പെട്ടാണ് മുസ്തഫ കോടതിയെ സമീപിച്ചത്. പെരിന്തൽമണ്ണ മണ്ഡലത്തിൻ്റെ ജയപരാജയം തിരുമാനിക്കുന്നതിൽ നിർണായകമാകും വിധി. നാളെ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് സ്പെഷ്യൽ പോസ്റ്റൽ വോട്ടു പെട്ടിയുടെ തിരോധാനവും തെരച്ചിലിനൊടുവിലെ കണ്ടെത്തലും. സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ സഹകരണ രജിസ്ട്രാർ ഓഫീസ് ഉപരോധിച്ചു.

TAGS :

Next Story