'രാഹുല്‍ വിഷയത്തില്‍ പാർട്ടി നിലപാടെടുക്കുന്നതിന് മുമ്പ് വനിതാ അംഗങ്ങൾ രംഗത്ത് വന്നത് തെറ്റ്'; വിമര്‍ശനവുമായി എം.എം ഹസൻ
നിയമസഭയിൽ പങ്കെടുക്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന്റെ അവകാശമെന്നും ഹസന്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വനിതാനേതാക്കളെ വിമർശിച്ച് എം.എം ഹസൻ. പാർട്ടി നിലപാടെടുക്കുന്നതിന് മുൻപ് വനിതാ അംഗങ്ങൾ രംഗത്ത് വന്നത് തെറ്റാണ്.പാര്‍ട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്. അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ഒരാളെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.എം ഹസൻ പറഞ്ഞു.
'നിയമസഭയിൽ പങ്കെടുക്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന്റെ അവകാശം.രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വന്തം എം എൽ എ മാരും മന്ത്രിമാരും ആരോപണ വിധേയരായവർ തുടരുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്. സ്വന്തം മുന്നണിയിലുള്ളവരെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്ന മുഖ്യമന്തിയാണ് രാജി ആവശ്യപ്പെടുന്നത്. എന്ത് യുക്തിയുടെ പേരിലാണ് രാജി വയ്ക്കണമെന്ന് പറയുന്നത്? രാഹുലിനെതിരെ ഒരാളും പരാതി കൊടുത്തിട്ടില്ലെന്നും അന്വേഷണത്തിൽ ആർക്കും കുഴപ്പമില്ലെന്നും' ഹസന്‍ പറഞ്ഞു. പരാതിയുള്ളവർക്ക് പൂർണ പ്രൊട്ടക്ഷൻ നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാതിക്കാരുണ്ടോ എന്ന് ചോദിച്ച് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിനെ തടയാൻ തുനിഞ്ഞാൽ കോൺഗ്രസ് കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും എം.എം ഹസൻ പറഞ്ഞു. 'നിങ്ങളുടെ സ്ത്രീപീഡകരായ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും റോഡിലിറങ്ങി നടക്കാമെന്ന് ഡിവൈഎഫ്ഐക്കാര്‍ വ്യാമോഹിക്കേണ്ട. യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും വെറുതെ കയ്യുംകെട്ടി നോക്കി നില്‍ക്കില്ല'. എം.എം ഹസൻ പറഞ്ഞു.
Adjust Story Font
16

