'രണ്ട് ദിവസം കൂടി കഷ്ടിച്ച് കൊണ്ടുപോകാനുള്ള സിലിണ്ടറുകൾ മാത്രം ബാക്കി': കേരളത്തില്‍ കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയില്‍
ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റലുകളിലെ മെസ്സ് എന്നിവകളെ കാര്യമായി തന്നെ പാചകവാതക ക്ഷാമം ബാധിച്ചിട്ടുണ്ട്

തിരുവനന്തപുരം :പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ഭക്ഷണമെനുവിൽ മാറ്റം വരുത്തിയും സമയക്രമീകരണം നടത്തിയും അടച്ചുപൂട്ടൽ ഒഴിവാക്കാൻ ശ്രമിക്കുകയാണ് ഹോട്ടൽ ഉടമകൾ.
ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റലുകളിലെ മെസ്സ് എന്നിവകളെ കാര്യമായി തന്നെ പാചകവാതക ക്ഷാമം ബാധിച്ചിട്ടുണ്ട്. പല ഹോട്ടലുകളിലും രണ്ട് ദിവസം കൂടി കഷ്ടിച്ച് കൊണ്ടുപോകാനുള്ള സിലിണ്ടറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സിലിണ്ടറുകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഹോട്ടൽ ഉടമകൾ ശ്രമിക്കുന്നത്. ഭക്ഷണമെനുവിൽ മാറ്റം വരുത്തുകയും, ഹോട്ടൽ പ്രവർത്തന സമയം പുനഃക്രമീകരിക്കുകയും, സാധാരണയായി ഉണ്ടാക്കാറുള്ളതിൽ കുറച്ച് ഭക്ഷണം പാകം ചെയ്തും അടച്ചുപൂട്ടൽ ഒഴിവാക്കാനായാണ് ഹോട്ടലുടമകളുടെ ശ്രമം.
സിലണ്ടർ വിതരണം സാധാരണനിലയിൽ എത്താൻ സമയം എടുക്കും എന്നിരിക്കെ ബദൽ മാർഗം തേടുകയാണ് ഉടമകൾ. ചിലർ വിറക് അടുപ്പിലേക്ക് മാറി തുടങ്ങി. എങ്ങനെയും അടച്ചുപൂട്ടൽ ഒഴിവാക്കാനാണ് ഹോട്ടൽ ഉടമകളുടെ ശ്രമം.
അതിനിടെ, 93,000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഉടൻ ഇന്ത്യയിലെത്തും. കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ശിവാലിക്, നന്ദ ദേവി എന്നീ ടാങ്കറുകൾ ഹോർമുസ് കടന്നുവെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളുമായി ഇന്ത്യൻ തീരത്തെത്തുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
എൽപിജി എത്തുന്നതോടെ നിലവിലെ പ്രതിസന്ധികൾ പൂർണമായും മറികടക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽ പി ജി നിറച്ചത്. ഇനിയും 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിന്‍റെ പടിഞ്ഞാറുണ്ട്. പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുത് എന്ന നിർദേശവും കേന്ദ്രം വീണ്ടും നൽകിയിട്ടുണ്ട്.
Adjust Story Font
16

