എസ്ഐആര്‍; പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രങ്ങളിൽ അജ്ഞാത വോട്ടുകൾ
എസ്ഐആറിൽ വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ഒഴിവാക്കിയത്

പാലക്കാട്: പാലക്കാട് നഗരത്തിലെ ബിജെ പി ശക്തികേന്ദ്രങ്ങളിൽ വൻ തോതിൽ അജ്ഞാത വോട്ടർമാർ. എസ്ഐആര്‍ കണക്കെടുപ്പിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മൂത്താന്തറ, വടക്കന്തറ ബൂത്തുകളിൽ ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ പകുതിയലേറെയും അജ്ഞാത വോട്ടർമാരാണെന്നാണ് കണ്ടെത്തൽ. ബിഎൽഒമാർക്ക് കണ്ടെത്താൻ പോലും കഴിയാത്ത വോട്ടർമാർ കൂട്ടത്തോടെ വോട്ടർ പട്ടികയിലിടം നേടിയത് ദുരൂഹമാണ്.
മരിച്ചവർ, ഒരു സ്ഥലത്ത് നിന്ന് മറ്റാരു ബൂത്തിലേക്ക് വോട്ട് മാറ്റിയവർ, ഒന്നിലധികം സ്ഥലത്ത് വോട്ട് ഉണ്ടെന്ന് കണ്ടെത്തിയവർ, ബൂത്ത് ലെവൽ ഓഫീസർക്ക് തിരിച്ചറിയാനാകാത്തവർ എന്നീ വിഭാഗത്തിൽ പെട്ടവരാണ് എസ് ഐആറിന്‍റെ ആദ്യ ഘട്ടത്തിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇതിൽ മരണവും വോട്ട് സ്ഥലം മാറ്റവും കാരണമാണ് സംസ്ഥാനത്ത് ഭൂരിഭാഗം വോട്ടർമാരും ഒഴിവാക്കപ്പെട്ടത്. എന്നാൽ പാലക്കാട്ടെ ബി ജെ പി ശക്തി കേന്ദ്രങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഭൂരിഭാഗം പേരും ഒഴിവാക്കപ്പെട്ടത് ബൂത്ത് ലവൽ ഓഫീസർമാർക്ക് വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് എന്നാണ് എസ് ഐ ആർ രേഖ.
വടക്കന്തറയിലെ ഡോക്ടർ നായർ ജിയുപി സ്കൂളിലെ ബൂത്ത് നമ്പർ 62, ബൂത്ത് നമ്പർ 63, ശ്രീരാം പാളയത്തെ ബൂത്ത് നമ്പർ 36 എന്നിവിടങ്ങളിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇവിടെ ഒഴിവാക്കപ്പെട്ടവരിൽ 50 ശതമാനം മുതൽ 65 ശതമാനം വരെ വോട്ടർമാർ ആരെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
പാലക്കാട്ടെ വോട്ട് ചോരിയാണോയെന്ന സംശയത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ബിജെപി ശക്തി കേന്ദ്രങ്ങളിലെ അജ്ഞാതരുടെ ഈ അമിത സാന്നിധ്യം. ശക്തി കേന്ദ്രങ്ങളിലെ വോട്ടുകൾ വൻ തോതിൽ ഒഴിവാക്കപ്പെട്ടതിൽ ബിജെപി ഇതുവരെ എതിർപ്പ് ഉയർത്തിയിട്ടില്ല. അജ്ഞാത വോട്ടർമാരെ കണ്ടെത്തിയതിനെക്കുറിച്ച് കൃത്യമായി വിശദീകരിക്കാനും അവർക്ക് കഴിയുന്നില്ല. മറ്റ് പാർട്ടി പ്രവർത്തകർക്കോ മാധ്യമങ്ങൾക്കോ പ്രവേശനം പോലും നിഷേധിക്കുന്ന പാർട്ടിഗ്രാമങ്ങളിലാണ് കൂടുതൽ അജ്ഞാത വോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്.
Adjust Story Font
16

