Quantcast

'ഏകസിവിൽ കോഡ് ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കും';കേന്ദ്രത്തെ വിമർശിച്ച് കത്തോലിക്കാ സഭാ മുഖപത്രം

മുസ്‌ലിംകളെ മാത്രമല്ല പിന്നാക്ക വിഭാഗങ്ങളുടെ അസ്തിത്വത്തെയും ഏകസിവിൽ കോഡ് നിയമം അസ്ഥിരപ്പെടുത്തുമെന്നും സത്യദീപം

MediaOne Logo

Web Desk

  • Updated:

    2024-03-24 07:58:53.0

Published:

24 March 2024 5:00 AM GMT

Mouthpiece of the Catholic Church criticizing the Central Government on the Uniform Civil Code
X

കൊച്ചി:ഏകസിവിൽ കോഡിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രം. എറണാകുളം - അങ്കമാലി അതിരൂപത മുഖ പത്രമായ സത്യദീപത്തിലെ മുഖപ്രസംഗത്തിലാണ് വിമർശനം. 'ഏകത്വമോ ഏകാധിപത്യമോ'യെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

ഏകസിവിൽ കോഡ് ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കുമെന്നും മുസ്‌ലിംകളെ മാത്രമല്ല പിന്നാക്ക വിഭാഗങ്ങളുടെ അസ്തിത്വത്തെയും നിയമം അസ്ഥിരപ്പെടുത്തുമെന്നും സത്യദീപം ചൂണ്ടിക്കാട്ടി. ആദിവാസി-ഗോത്ര വിഭാഗങ്ങൾ, ദളിതർ, ഭാഷാ ന്യൂനപക്ഷങ്ങൾ തുടങ്ങിയവയുടെ അസ്തിത്വം തന്നെയും അസ്ഥിരമാക്കുന്ന ദൂരവ്യാപക പ്രഹരശേഷിയുള്ളതാണ് ഏകവ്യക്തിനിയമമെന്നും കൂടാതെ ഭരണഘടനാമൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും അതിന്റെ ബഹുസ്വരസഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട് നാനാവിധമാകുമെന്നും ഓർമിപ്പിച്ചു. ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത ഉറപ്പു വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. ഭാരതത്തിന്റെ നാനാത്വത്തെ ഇല്ലാതാക്കുന്ന ദൂരവ്യാപക പ്രഹരശേഷി ഏക സിവിൽ കോഡിനുണ്ടെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.

സത്യദീപം എഡിറ്റോറിയലിന്റെ പൂർണ രൂപം:

വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്ന ഏകവ്യക്തി നിയമബിൽ ഉത്തരാഖണ്ഡ് നിയമസഭ ഈയിടെ പാസ്സാക്കി രാഷ്ട്രപതി ദ്രൗപതി മുർമു അന്തിമാംഗീകാരം നൽകിയതോടെ ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള രാജ്യത്തിന്റെ ഭയാശങ്കകൾ യാഥാർത്ഥ്യമാകുന്നുവെന്ന് ഉറപ്പായി.

നേരത്തെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കവെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതിന്റെ ഭരണഘടനാ ബാധ്യതയെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രി രാജ്യത്തിന്റെ വ്യത്യസ്തതയെ വ്യക്തമായും റദ്ദ് ചെയ്തുകൊണ്ടാണ് സംസാരിച്ചത്. ''ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് രണ്ട് വ്യത്യസ്ത നിയമങ്ങളുണ്ടെങ്കിൽ ആ കുടുംബത്തിന് നല്ല രീതിയിൽ മുന്നോട്ട് പോകാനാകുമോ? അങ്ങനെയെങ്കിൽ രണ്ട് നിയമവുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടു പോവാനാകും? നമ്മുടെ ഭരണഘടനയും പൗരന്മാർക്ക് തുല്യ അവകാശമാണ് ഉറപ്പു നൽകുന്നത്. സുപ്രിംകോടതി പോലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ടു ചിലർ മുസ്‌ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.''

മതാധിഷ്ഠിത ദേശീയത അപകടകരമാംവിധം പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന ദേശരാഷ്ട്ര സംവിധാനത്തിൽ ഭൂരിപക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷ നിയമം സന്ധി ചെയ്യണമെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന ഏകീകൃത സിവിൽ കോഡ് യഥാർത്ഥത്തിൽ ഭരണഘടനയുടെ അന്തസ്സത്തയെ തന്നെ അപകടത്തിലാക്കുകയാണ്.

സാംസ്‌കാരികവും പ്രാദേശികവുമായ എല്ലാ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും നിരാകരിച്ച് ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് 'ഇപ്പോൾത്തന്നെ യാഥാർത്ഥ്യമായ രാമരാജ്യത്തെക്കുറിച്ച്' ആത്മവിശ്വാസത്തോടെ പറയുന്നവർ നേതൃത്വത്തിലിരിക്കെ ഏകവ്യക്തിനിയമം നടപ്പാകുമ്പോൾ അത് സത്യമായും ഭാരതത്തിന്റെ നാനാത്വത്തെ ഇല്ലാതാക്കാനാണെന്ന് ഉറപ്പാണ്.

പലപ്പോഴായി പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഇത് മുസ്‌ലിം വിരുദ്ധ നീക്കം മാത്രമല്ലെന്ന് ഇതിന്റെ പ്രയോഗവൈപുല്യം നമ്മെ ബോധ്യപ്പെടുത്തും. ആദിവാസി-ഗോത്ര വിഭാഗങ്ങൾ, ദളിതർ, ഭാഷാ ന്യൂനപക്ഷങ്ങൾ തുടങ്ങിയവയുടെ അസ്തിത്വം തന്നെയും അസ്ഥിരമാക്കുന്ന ദൂരവ്യാപക പ്രഹരശേഷിയുള്ളതാണ് ഏകവ്യക്തിനിയമം. കൂടാതെ ഭരണഘടനാമൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും അതിന്റെ ബഹുസ്വരസഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട് നാനാവിധമാകും.

ഇന്ത്യൻ ഭരണഘടനയുടെ സുദീർഘമായ രൂപീകരണ ചർച്ചാവേളകളിൽ വൈവിധ്യവും ഏകത്വവും നിർണ്ണായക സ്വാധീനം ചെലുത്തിയെന്നതാണ് ചരിത്രം. ഭരണഘടനയുടെ 44-ാം അനുഛേദത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ഏകവ്യക്തിനിയമത്തെക്കുറിച്ചുള്ള നിർദേശം ഇതാണ്, ''ഇന്ത്യൻ ഭൂപ്രദേശത്തുടനീളം ഒരു ഏകീകൃത സിവിൽ നിയമം ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കണം.'' ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും അതു നിഷ്‌ക്കർഷിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ അനുവർത്തിക്കാനും രാജ്യത്തെ പൗരന്മാർക്ക് അധികാരം നല്കുന്ന മൗലികാവകാശത്തിന്മേലുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ വെല്ലുവിളിയായി 44-ാം നിർദേശം മാറിത്തീരാതിരിക്കാൻ ''പൊതു സിവിൽ നിയമം നിയമപരമായ ബാധ്യതയോ, ഉടനടി നടപ്പാക്കേണ്ട ഒന്നോ അല്ലെന്നും, പടിപടിയായി എത്തിച്ചേരേണ്ട ഭരണഘടനാ മൂല്യമായി സ്വീകരിക്കണമെന്നുമാണ്'' ഭരണഘടനാ ശില്പിയായ അംബേദ്ക്കർ പോലും അതിനെ വീക്ഷിച്ചത്.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുപോലെ ബാധകമായ ഏകീകൃത ക്രിമിനൽ ചട്ടം ആകാമെങ്കിൽ ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് നിരാകരിക്കണം എന്ന ചോദ്യമുണ്ട്. എന്നാൽ ഭരണഘനാ നിർമ്മാണ സമിതി ഏകീകൃതമായ ക്രിമിനൽ നിയമങ്ങൾക്കല്ല അനുമതി നല്കിയത് എന്നാണതിനുള്ള മറുപടി. ജാതിയുടെയും ലിംഗ പദവിയുടെയും അടിസ്ഥാനത്തിൽ കടുത്തവിവേചനം നിൽക്കുന്ന രാജ്യത്ത്, ക്രിമിനൽ നിയമത്തിനകത്ത് മർദിത ചൂഷിത വിഭാഗങ്ങൾക്ക് പ്രത്യേക സംരക്ഷണം നല്കുന്ന വകുപ്പുകൾ മനഃപൂർവം ചേർത്തു. അതനുസരിച്ച് ലിംഗ ജാതി വ്യത്യാസാടിസ്ഥാനത്തിൽ ശിക്ഷകളെയും പലതാക്കി.

ഇന്ത്യൻ ഭരണഘടന വ്യക്തികേന്ദ്രീകൃതമായിരിക്കുമ്പോൾ തന്നെ അവരുടെ സാമുദായികാസ്ഥിത്വവും അംഗീകരിച്ചുകൊണ്ടു തന്നെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വ്യക്തിനിയമങ്ങളെ സാമാന്യവത്ക്കരിച്ച് ഏകീകരിക്കാതെ കാലോചിതമായി പരിഷ്‌ക്കരിച്ച് മുഖ്യ സാമൂഹ്യധാരയോട് ഉൾച്ചേർക്കുകയാണ് കരണീയം. അതിന്റെ ഏറ്റവും നല്ല തെളിവാണ് മുത്തലാഖ് നിരോധന നിയമം. അനന്തരസ്വത്ത് അവകാശത്തിലും ബഹുഭാര്യത്വം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിലും മുസ്ലീം സ്ത്രീകൾ വിവേചനം നേരിടുന്നുവെന്നത് യാഥാർത്ഥ്യമാണ്. ഭരണഘടനയുടെ അനുഛേദം 14 ന്റെ ലംഘനവും, അനുഛേദം 27 നൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കയ്യേറ്റവുമാണ് ഇതെന്നിരിക്കെ, പക്ഷേ പരിഹാരം പൊതു സിവിൽ കോഡല്ല, പ്രസ്തുത പ്രശ്നങ്ങളിൽ കോടതിയുടെ അനുകൂലവിധി കാത്ത് ദീർഘനാളായി തുടരുന്നവർക്ക് അതിവേഗം നീതി നടത്തിക്കൊടുക്കലാണ്.

ഏകവ്യക്തിനിയമം നേരത്തെ നടപ്പിലായ സംസ്ഥാനമായ ഗോവയും അത് നടപ്പാക്കുക നിയമപരമായി അസാധ്യമായ മേഘാലയ, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങളും, അവയുടെ പ്രയോഗത്തിലും പ്രയോജനത്തിലും വലിയ വൈരുദ്ധ്യങ്ങൾ കൊണ്ട് വികലവുമാണ്. 1867-ൽ കൊളോണിയൽ മാതൃകയിൽ രൂപംകൊണ്ട ഗോവൻ രീതിയെ ആധുനിക ഭാരതം അനുഗമിക്കണോ? തനതു സംസ്‌കാര സംരക്ഷണത്തിന്റെ ആറാം പട്ടികയിലുൾപ്പെട്ട വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് 244(2), 275(1) അനുഛേദങ്ങളുടെ പിൻബലമുണ്ടെന്നിരിക്കെ ഏകവ്യക്തിനിയമം ഇന്ത്യ മുഴുവൻ പ്രാബല്യത്തിലാക്കുന്നതെങ്ങനെയാണ്? ഭരണഘടനയുടെ 14 നിർദേശകതത്വങ്ങളിൽ ഒന്നു മാത്രമായ ഏകവ്യക്തി നിയമം ഇപ്പോൾ തന്നെ പല സംസ്ഥാനങ്ങളിലും നടപ്പാക്കാനുദ്യമിക്കുമ്പോൾ, അത് രാഷ്ട്രീയ പ്രേരിതമെന്ന് വിശ്വസിക്കാൻ പ്രധാനകാരണം പൊതുതിരഞ്ഞെടുപ്പൊരുക്കം തന്നെയാണ്. രാജ്യത്തുടനീളം തുല്യവേതനം, സാർവത്രിക വിദ്യാഭ്യാസം, തൊഴിലുറപ്പ് പോലുള്ള മനുഷ്യാവകാശ സ്വഭാവമുള്ള മറ്റ് നിർദേശങ്ങൾ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ സമത്വത്തെ അതിഗാഢമാകും വിധം നിർണ്ണയിക്കുന്നവയായിരിക്കുമ്പോൾ തന്നെയാണ് ഏകീകൃത സിവിൽ കോഡിന്റെ മാത്രം തിരഞ്ഞെടുപ്പെന്നത് മറക്കരുത്.

ഏകീകൃത സിവിൽ കോഡിൻമേൽ 2018-ൽ നിയമ കമ്മീഷൻ നല്കിയ റിപ്പോർട്ടിൽ 'സാംസ്‌കാരിക വൈവിധ്യത്തെ ബലികഴിക്കുന്ന നിയമ നിർദേശം അനുചിതവും അനാവശ്യവുമെന്നാണ്' അഭിപ്രായപ്പെട്ടത്, വിവിധ മത, ഗോത്ര വിഭാഗങ്ങൾക്കിടയിലുള്ള ആചാരങ്ങളും അവയ്ക്കുള്ള നിയമ സംരക്ഷണവും കമ്മീഷൻ എടുത്ത് പറഞ്ഞു.

പ്രായോഗികമായി അനവധി പ്രയാസങ്ങളും സങ്കീർണ്ണമായ സാഹചര്യങ്ങളും അനിവാര്യമെന്നുറപ്പുള്ള ഏകീകൃത നിയമ നീക്കം അടിസ്ഥാനപരമായി അനീതിപരമാണ്. സാംസ്‌കാരിക ഏകീകരണത്തിലൂടെ രാഷ്ട്രീയ ഏകീകരണത്തെ ലക്ഷ്യമാക്കിയപ്പോൾ സംഭവിച്ചതാണ് നാസിസവും ഫാസിസവും. ഒരു ഭാഷ, ഒരു മതം ഒരു തിരഞ്ഞെടുപ്പ് എന്നീ ഏകീകരണ വഴിയിലേക്ക് ഏകവ്യക്തിനിയമം എന്ന പുതിയ അസംബന്ധം കൂടി കൂട്ടിച്ചേർക്കുമ്പോൾ ഫെഡറൽ സ്വഭാവ സവിശേഷതയാർന്ന രാഷ്ട്രശരീരത്തെയാണ് ഒരുപോലെയാക്കാൻ വികലമാക്കുന്നത് എന്നത് മറക്കരുത്.

TAGS :

Next Story