ബിത്രാ ദ്വീപ് ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം: ഹംദുല്ല സഈദ് എം.പി
ബിത്ര ദ്വീപിനെ പൂർണമായും ഒഴിപ്പിക്കാനുള്ള ഭരണകൂടനീക്കം അനാവശ്യവും അശാസ്ത്രീയവുമാണെന്ന് ഹംദുല്ല കുറ്റപ്പെടുത്തി.

ന്യൂഡൽഹി: ജനവാസമുള്ള ഏറ്റവും ചെറിയ തുരുത്തായിട്ടും ലക്ഷദ്വീപിന്റെ സാമ്പത്തിക മേഖലക്ക് കരുത്തേകുന്ന പ്രദേശമായ ബിത്രാ ദ്വീപ് പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുല്ല സഈദ് ലോക്സഭയിൽ ആവശ്യപ്പെട്ടു.
ബിത്ര ദ്വീപിനെ പൂർണമായും ഒഴിപ്പിക്കാനുള്ള ഭരണകൂടനീക്കം അനാവശ്യവും അശാസ്ത്രീയവുമാണെന്ന് ഹംദുല്ല കുറ്റപ്പെടുത്തി.
മറ്റെല്ലാ ദ്വീപുകാരും മത്സ്യസമ്പത്തിനായി ആശ്രയിക്കുന്ന കൊച്ചു ദ്വീപാണ് ബിത്രയെന്ന് ഹംദുല്ല പറഞ്ഞു. മാതൃരാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്ക് എപ്പോഴും പിന്തുണ നൽകുന്നവരാണ് ദ്വീപുകാർ, അതിനാൽ ഒഴിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഹംദുല്ല ആവശ്യപ്പെട്ടു.
അതേസമയം ബിത്രയുടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ലക്ഷദ്വീപിലെ ജനവാസമുള്ള പത്ത് ദ്വീപുകളിൽ ഏറ്റവും ചെറുതാണ് ബിത്ര. കൊച്ചിയിൽ നിന്ന് 483 കിലോമീറ്റർ അകലെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം പേരുടെയും ഉപജീവനമാർഗം മത്സ്യബന്ധനമാണ്.
ജൂലൈ 11ന് ലക്ഷദ്വീപ് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, ബിത്രയുടെ മുഴുവൻ ഭൂമിയും പ്രതിരോധ, നയതന്ത്ര ഏജൻസികൾക്ക് കൈമാറാനാണ് തീരുമാനം
Adjust Story Font
16

