Quantcast

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ല

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തത്

MediaOne Logo

Web Desk

  • Updated:

    2023-02-24 05:34:53.0

Published:

24 Feb 2023 5:32 AM GMT

Mullapally Ramachandran,Congress plenary session, congress,
X

തിരുവനന്തപുരം: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ല. സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി കോൺഗ്രസ് അധ്യക്ഷനെ അറിയിച്ചു . വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തത്. കോൺഗ്രസിന്‍റെ നിർണായകമായ പല യോഗങ്ങളിൽ നിന്നും മുല്ലപ്പള്ളി വിട്ടുനിന്നിരുന്നു.

കോൺഗ്രസിന്റെ 85 മത് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഡിലെ റായ്പൂരിൽ ഇന്ന് തുടക്കം കുറിച്ചു. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ അന്തിമ തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉണ്ടാകും. കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് ഗാന്ധി കുടുംബം വിട്ടുനിന്നേക്കും . സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിട്ടു നിൽക്കും. മല്ലികാർജുൻ ഖാർഗെ അധ്യക്ഷൻ ആണെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് ഗാന്ധി കുടുംബമെന്ന പ്രതീതി നിലനിൽക്കുന്നുണ്ട്. ഇത് ഒഴിവാക്കാണ് ഗാന്ധി കുടുംബം വിട്ടു നിൽക്കുക.ശശി തരൂർ പ്രവർത്തക സമിതിയിലേക്ക് എത്തുമോ എന്നതിൽ അവ്യക്തത തുടരുകയാണ്

15000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ 6 പ്രമേയങ്ങളിൽ വിശദമായ ചർച്ച നടക്കും.ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്ലീനറിയിലെ പ്രധാന ചർച്ച. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിറിന്റെ തുടർച്ചയാകും ചർച്ചകൾ. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമോ എന്നതിൽ അന്തിമ തീരുമാനം രാവിലെ ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉണ്ടാകും. ഒരുവിഭാഗം മുതിർന്ന നേതാക്കൾ പിന്തുണക്കുമ്പോഴും ഭൂരിഭാഗം നേതാക്കൾക്കും തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടാണ്. പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും എന്ന് തെരഞ്ഞെടുപ്പിനെ എതിർക്കുന്നവർ വാദിക്കുന്നു.

കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെയും മുല്ലപ്പള്ളിയേയും പ്രവർത്തക സമിതിയിലേക്ക് എത്തിച്ചേക്കും എന്നാണ് സൂചന.

എ.കെ ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവർ പ്രവർത്തക സമിതിയിൽ നിന്ന് ഒഴിയുമ്പോൾ സാമുദായിക സമവാക്യം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്ലീനറിയിലെ പ്രധാന ചർച്ച.തെരഞ്ഞെടുപ്പിനെ നേരിടാൻ മതേതര ജനാധിപത്യ പാർട്ടികളുടെ ഐക്യം അനിവാര്യമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. വർഗീയതയ്‌ക്കെതിരായ ഇടത് പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല എന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു.

TAGS :

Next Story