'ഇവിടെ കുറേ പാർട്ടി ഗുണ്ടകളുണ്ട്, എല്ലാം അവരുടെ ആളുകൾക്കാ കൊടുക്കുന്നത്... ഞങ്ങളെ ആട്ടിയോടിക്കുകയാ'; വായ്പ എഴുതിത്തള്ളാത്തതിൽ മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ പ്രതിഷേധം
കലക്ടര്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലേ?

വയനാട്: ചൂരൽമലയിൽ സ്ഥിരതാമസക്കാരാക്കിയ പലരുടെയും വായ്പകൾ ഇനിയും എഴുതി തള്ളിയിട്ടില്ലെന്ന് പരാതി. മാനദണ്ഡത്തിന്‍റെ പേര് പറഞ്ഞ് ചിലരെ മാത്രം മാറ്റി നിർത്തി എന്നാണ് ദുരിതബാധിതർ പറയുന്നത്. വായ്പ എഴുതിത്തള്ളാത്തതിൽ പ്രതിഷേധിച്ച് ചൂരൽമലക്കാർ കലക്റ്ററിലേക്ക് മാർച്ച് നടത്തി.
''മനുഷ്യന് ദുരന്തത്തിൽ പോകുമ്പോൾ മാര്‍കിസ്റ്റിന് മുസ്‍ലിം ലീഗിന് ബിജെപിക്ക് എല്ലാരുടെയും കൊണ്ടുപോയി കോടാനുകോടി സ്വത്ത്. അന്നീ പാര്‍ട്ടിയൊന്നും കണ്ടില്ല. കയ്യൊരു ഭാഗം, കാലൊരു ഭാഗം ചാലിയാർ പുഴയിൽ നിന്നാ കിട്ടിയത്, അന്നൊന്നും പാർട്ടി തിരിവില്ലായിരുന്നല്ലോ. അന്നൊക്കെ ഒന്നായിരുന്നു.
1024 വീട് നീലികാപ്പ് വരെ പാസായതാണ്. അതിലാരെ പെടുത്തി. 400 വീടിൽ 178 വീട് വരെ പൂര്‍ത്തിയായിട്ടില്ല. ചൂരൽമല കൊയ്നാക്കുളത്താണ് എന്‍റെ വീട്. ഞാൻ ഒറ്റക്കൊരു ആളാണ് അവിടെയുള്ളത്. ചുറ്റുമുള്ളവരൊക്കെ പോയി. ഞാൻ മഴയത്ത് എവിടെ പോകും. അതിവര് പറഞ്ഞു തരണ്ടേ. ഒരു വീടുണ്ട്, ആരേലും ഒറ്റക്കിരിക്കോ മോനേ...
സന്തോഷത്തോടെ പറയട്ടേ..പിണറായി നല്ല ആളാ..പക്ഷെ ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കുന്ന കുറെ പാര്‍ട്ടി ഗുണ്ടകളുണ്ട്. അവരൊരുക്കിയ പ്ലാനാണിത്. അവരുടെ ആളുകൾക്ക് മാത്രം ഇവിടെ ജീവിച്ചാ മതി. സിപിഐയിനെ ഇവര്‍ക്ക് പുല്ലാണ്. അതിലൊക്കെ വോട്ട് ചെയ്തവര് അണികള് മാത്രം. ബാക്കിയെല്ലാം ഇവരുടെ ആളുകൾക്ക് മാത്രം. രണ്ട് വീട്, മൂന്ന് വീട് അച്ഛനും മകനും വീട്...അങ്ങനെ അഞ്ച് കുടുംബമുണ്ട്. കൊയ്നാക്കുളം റോഡിൽ താമസിച്ചവര്‍ക്കും വീടുണ്ട്. അപ്പോ ഞങ്ങളൊക്കെ എവിടെ പോകാനാ. എന്തിനാണ് കലക്ടര്‍ എന്നും പറഞ്ഞ് ഇവിടെ ഇരിക്കണത്. ഒരു ദുരന്തം ഉണ്ടാകുമ്പോൾ എല്ലാ പാര്‍ട്ടിക്കാരെയും വിളിച്ചുചോദിക്കണം. ഇത് അവര് പറയുന്ന ആൾക്കാരെ കുത്തിത്തിരുകി കേറ്റുകയാണ്. മറ്റുള്ളവര് ചെല്ലുമ്പോൾ പട്ടീനെ ആട്ടുന്ന പോലെ ആട്ടുകയാണ്. കലക്ടര്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലേ? ഒരു പെൻഷൻ കിട്ടണമെങ്കിൽ പിണറായി സര്‍ക്കാര് വേണം. അതൊക്കെ നൂറുവട്ടം പറയാം'' പ്രദേശവാസിയായ ഒരു ഉമ്മ പറയുന്നു.
ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും ദുരന്തത്തെ തുടർന്ന് തൊഴിൽ ഉൾപ്പെടെ നഷ്ടപ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്. ദുരന്തം നടന്ന ആദ്യ സമയത്ത് 10, 11, 12 വാർഡുകളിലെ മുഴുവൻ ആളുകളെയും ചേർത്തുനിർത്തുമെന്ന് സർക്കാർ പറഞ്ഞെങ്കിലും കുറച്ച് ആളുകളെ മാത്രം മാറ്റിനിർത്തി എന്നാണ് ഇവരുടെ പരാതി. ദുരന്തബാധിത മേഖലയിൽ സർക്കാർ ലിസ്റ്റിൽ പെട്ട ആളുകളുടെ കടം നേരത്തെ എഴുതിത്തള്ളിയിരുന്നു. ബാക്കിയുള്ളവരെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ലോൺ റിലീഫ് ഫോർത്തിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചത്.
ദുരന്തത്തിനുശേഷം ഉപജീവനമാർഗം പൂർണമായി നഷ്ടപ്പെട്ട ആളുകൾ ഇനി എന്ത് ചെയ്യും എന്ന് ആശങ്കയിലാണ്. 130 ഓളം വായ്പകളാണ് ഇനി ഉള്ളത്. തങ്ങളെ കൂടെ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.
Adjust Story Font
16

