യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അന്‍വറിനെ സഹകരിപ്പിക്കും; മുരളീധരന്‍ പറഞ്ഞു
യുഡിഎഫിനെ സഹായിച്ചാല്‍ യുഡിഎഫ് ഒരിക്കലും കൈവിടില്ല. സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. അതിനാല്‍ അദ്ദേഹം ആദ്യം പിന്തുണ പ്രഖ്യാപിക്കണം ബാക്കി കാര്യങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാം

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് പി.വി അന്‍വര്‍ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ യുഡിഎഫിനെ കുറ്റം പറഞ്ഞാല്‍ എങ്ങനെയാണ്. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാല്‍ അന്‍വറിനെ സഹകരിപ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
''യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ നല്‍കുക എന്നതാണ് അന്‍വര്‍ ചെയ്യേണ്ടത്. പിന്തുണ നല്‍കിയാല്‍ ബാക്കി കാര്യങ്ങള്‍ ആലോചിച്ച് തീര്‍പ്പാക്കാം. പിണറായി വിജയനെതിരെ എല്ലാ ആയുധങ്ങളുമെടുത്ത് പോരാടുക എന്നത് തന്നെയാണ് ഞങ്ങളുടെയും തീരുമാനം. ഇതുവരെ എടുത്ത എല്ലാ തീരുമാനങ്ങളും സംസ്ഥാന നേതൃത്വം കൂട്ടായി എടുത്തതാണ്. അന്‍വറിനെ സഹകരിപ്പിക്കാന്‍ മുമ്പ് യുഎഡിഎഫ് തീരുമാനിച്ചിരുന്നു. ആ കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിക്കാണ് കാത്തിരുന്നത്. എല്‍ഡിഎഫിന്റെ രീതിയല്ല യുഡിഎഫിന്. യുഡിഎഫിനെ സഹായിച്ചാല്‍ യുഡിഎഫ് ഒരിക്കലും കൈവിടില്ല. സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. അതിനാല്‍ അദ്ദേഹം ആദ്യം പിന്തുണ പ്രഖ്യാപിക്കണം ബാക്കി കാര്യങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാം. പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ അവിടെ കണ്ടീഷന്‍ വെക്കാന്‍ പാടില്ല,'' കെ മുരളീധരന്‍ പറഞ്ഞു.
‘യുഡിഎഫിനെ കുറ്റം പറയുന്നവര്‍ക്ക് എങ്ങനെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ നിലപാട് പിണറായിസത്തിന് എതിരാണെങ്കില്‍ യുഡിഎഫിനെ സഹായിക്കുകയല്ലെ മാര്‍ഗമുള്ളു. അതല്ലാതെ അദ്ദേഹം ഒറ്റക്ക് നിന്നാല്‍ അത് യുഡിഎഫിനെ സഹായിക്കുന്നതിന് തുല്യമാവുമോ. അതിലൂടെ പിണറായിയുടെ ഊർജ്ജം വര്‍ധിക്കുകയല്ലെ ചെയ്യുക. കോണ്‍ഗ്രസിലെ കൂട്ടായ ചര്‍ച്ചയിലൂടെയാണ് നിലമ്പൂര്‍ ഇലക്ഷന്റെ എല്ലാ തീരുമാനങ്ങളും എടുത്തത്. പാലക്കാട് ഇലക്ഷന്റെ സമയത്തുണ്ടായ ഗ്യാപ്പ് ഉണ്ടാകരുതെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അന്‍വറിനെ സഹകരിപ്പിക്കും. ഈ ഒരു പ്രഖ്യാപനം അന്‍വര്‍ നടത്തിക്കഴിഞ്ഞാല്‍ പിന്നെ ബാക്കി എല്ലാ കാര്യങ്ങളിലും അന്‍വറിനെ കൂടെ നിര്‍ത്തികൊണ്ടു തന്നെ യുഡിഎഫ് മുന്നോട്ട് പോകും. തെരഞ്ഞെടുപ്പില്‍ എന്തായാലും യുഡിഎഫ് ജയിക്കും. പിണറായിക്കെതിരെയുള്ള എല്ലാ ആയുധങ്ങളും പ്രയോഗിക്കുന്നതിന് വേണ്ടിയാണ് അന്‍വറിനോട് പിന്തുണ പ്രഖ്യാപിക്കാന്‍ പറയുന്നത്,'' കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16

