'ദേവസ്വം ബോർഡ് അറിയാതെ നാഗപ്പാത്തികൾ വിളക്കിച്ചേർത്തു'; മുരാരി ബാബു ഏറ്റുമാനൂരിലും ക്രമക്കേട് നടത്തി
അനധികൃത പണപ്പിരിവ് നടത്തിയെന്നും ദേവവസ്വം വിജിലൻസ് കണ്ടെത്തി

മുരാരി ബാബു Photo| MediaOne
കോട്ടയം: ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു കോട്ടയം ഏറ്റുമാനൂരിലും ക്രമക്കേട് നടത്തി. ദേവസ്വം ബോർഡ് അറിയാതെ നാഗപ്പാത്തികൾ വിളക്കിച്ചേർത്തു. അനധികൃത പണപ്പിരിവ് നടത്തിയെന്നും ദേവവസ്വം വിജിലൻസ് കണ്ടെത്തി. എന്നാൽ നടപടി വേണമെന്ന വിജിലൻസ് ശിപാർശ പൂഴ്ത്തിയ ദേവസ്വം ബോർഡ് മുരാരി ബാബുവിനെ സ്ഥാനക്കയറ്റം നൽകി സംരക്ഷിച്ചു.
2021 - 22 കാലഘട്ടത്തിൽ ഏറ്റുമാനൂർ ക്ഷേത്രത്തിൽ അഡ്മിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ മുരാരി ബാബു നടത്തിയ ഗുരുതര ക്രമക്കേടുകൾ എണ്ണിപ്പറയുന്നതാണ് ദേവസ്വം വിജിൻസ് റിപ്പോർട്ട്. സ്വർണ രുദ്രാക്ഷ മാല വിവാദവും ശ്രീകോവിലിൽ അഗ്നിബാധയും ഉണ്ടായത് അക്കാലത്താണ്. ശ്രീകോവിലിൽ അഗ്നിബാധ ഉണ്ടായതിന് പിന്നാലെ പണപ്പിരിവ് നടത്തി.
പത്തുലക്ഷം രൂപയിലധികം ചെലവായ പരിഹാരക്രിയകൾക്ക് പകുതിയിലധികം പണം ഭക്തരിൽ നിന്ന് പിരിച്ചെടുത്തു. ആയിരംകുടം അഭിഷേകം ഉൾപ്പെടെയുള്ള വഴിപാടുകൾക്ക് ഭക്തരിൽനിന്ന് പണം വാങ്ങിയെങ്കിലും രസീത് നൽകിയില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ .
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പേരിലുള്ള ധനലക്ഷ്മി ബാങ്ക് അക്കൗണ്ട് വഴിയുള്ള പല ഇടപാടുകളും സംശയകരമാണ്. ക്ഷേത്ര തന്ത്രിയെയും ദേവസ്വം ബോർഡിനേയും തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിയിലൂടെ പരിഹാരക്രിയയും നടത്തി. ശ്രീകോവിലിലെ അഗ്നിബാധയിൽ സ്വർണ പ്രഭയ്ക്ക് കേടുപാടുണ്ടായി. സ്വർണ പ്രഭയിൽ നിന്ന് അടർന്നുവീണ മൂന്ന് സ്വർണ നാഗപ്പാത്തികൾ ദേവസ്വം ബോർഡിൻ്റെ അനുമതിയില്ലാതെ മുരാരി ബാബു വിളക്കിച്ചേർത്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നടപടി വേണമെന്ന ദേവസ്വം വിജിലൻസിന്‍റെ ശുപാർശ നിലനിൽക്കെയാണ് ദേവസ്വം ബോർഡ് വൈക്കം ഡപ്യൂട്ടി ദേവസ്വം കമ്മിഷണറായി സ്ഥാനക്കയറ്റം നൽകി നിയമിച്ചത്. പിന്നീട് ശബരിമലയിലും ഹരിപ്പാടും നിയമനം നൽകി സർക്കാർ മുരാരി ബാബുവിനെ ചേർത്തു പിടിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ശബരിമല സ്വർണപ്പാളി വിഷയത്തിൽ നടപടിയെടുത്തത്. മുരാരി ബാബു പ്രവർത്തിച്ചിരുന്ന ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.
Adjust Story Font
16

