'തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണം'; മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ് എംഎൽഎ
വികസനം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും എത്തുന്നില്ലെന്നും മുഖ്യമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിക്കുമെന്നും കുറുക്കോളി മൊയ്തീൻ എംഎൽഎ

Photo| MediaOne
തിരൂർ: ജില്ല വിഭജിക്കണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നു. തിരൂർ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല രൂപീകരിക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവും എംഎൽഎയുമായ കുറുക്കോളി മൊയ്തീൻ പറഞ്ഞു. വികസനം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും എത്തുന്നില്ലെന്നാണ് ഇവരുടെ പരാതി.
പതിറ്റാണ്ടുകളായുള്ള മലപ്പുറത്തുകാരുടെ ആവശ്യമാണ് തിരൂർ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല. ഇതിനായി വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. പെരിന്തൽമണ്ണ മുതൽ ചങ്ങരംകുളം വരെയാണ് ഭൂപരിധി. നിലവിലെ കണക്ക് അനുസരിച്ച് 50 ലക്ഷത്തോളം ജനങ്ങളുണ്ട് ജില്ലയിൽ. വികസന പ്രവർത്തനങ്ങൾ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും എത്തുന്നില്ലെന്നാണ് എംഎൽഎയുടെ ആക്ഷേപം.
മുഖ്യമന്ത്രിയെ അടക്കം കണ്ട് ആവശ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് കുറുക്കോളി മൊയ്‌തീൻ. ജില്ല വിഭജന ആവശ്യത്തിന് മുസ്‍ലിം ലീഗിന്റെ പിന്തുണ ഉണ്ടോ എന്നത് വ്യക്തമല്ല. ജില്ലാ രൂപീകരിക്കുന്നതിനു എതിർപ്പ് ഇല്ലെങ്കിലും സാമുദായിക പ്രശ്നമായി ഉയർന്നുവരുമെന്ന ആശങ്കയാണ് സിപിഎമ്മിന്റെ മൗനത്തിനു കാരണമെന്നാണ് വിലയിരുത്തൽ. ബിജെപിക്ക് സുഗമമായി പ്രവർത്തിക്കാൻ കഴിയാതെ വന്നതോടെയാണ് മലപ്പുറത്ത് മൂന്നു ജില്ലാ കമ്മിറ്റി വന്നതെന്നും നിലവിൽ ബിജെപിയും ഇതിന് അനുകൂലമാകുമെന്നാണ് സമൂഹ മാധ്യമങ്ങളിലെ സംഘ്പരിവാറിന്റെ വിദ്വേഷ പോസ്റ്റുകൾക്ക് എംഎൽഎയുടെ മറുപടി.
Adjust Story Font
16

