Quantcast

'നിന്‍റെ മൈക്കിന്റെ തകരാറിന് ഞാനാ ഉത്തരവാദി?'; ഓപറേറ്ററോട് കയർത്ത് എം.വി ഗോവിന്ദൻ

'മൈക്കിന്‍റെ അടുത്തുനിന്ന് പറയണമെന്നാണ് ഈ ചെങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുൻപിൽ നിന്ന് പ്രസംഗിക്കുന്നയാളോട് വിശദീകരിക്കുന്നത് പോലെയാണ്. കുറേ സാധനമുണ്ടായിട്ടും കൈകാര്യം ചെയ്യാനറിയില്ല.'

MediaOne Logo

Web Desk

  • Published:

    5 March 2023 3:47 PM GMT

MVGovindanscoldsmicoperator, MVGovindanmicoperatorcontroversy
X

തൃശൂർ: ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ശരിയാക്കാനെത്തിയ യുവാവിനോട് കയർത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മൈക്കിൽ ശബ്ദം താഴ്ന്നപ്പോൾ ശരിയാക്കാനെത്തിയ ഓപറേറ്ററോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, രൂക്ഷമായ ഭാഷയിൽ ശകാരിക്കുകയും ചെയ്തു. തൃശൂർ മാളയിൽ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം.

മൈക്കിന്റെ അടുത്തുനിന്നു സംസാരിക്കാനായിരുന്നു ഓപറേറ്റർ ആവശ്യപ്പെട്ടത്. എം.വി ഗോവിന്ദന്റെ മറുപടി ഇങ്ങനെ: ''അങ്ങോട്ട് പൊയ്‌ക്കോ.. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി?'' തുടർന്ന് മൈക്ക് ഓപറേറ്ററെ കുറ്റപ്പെടുത്തി പ്രസംഗവും തുടർന്നു:

'മൈക്കിന്റെ അടുത്തുനിന്ന് പറയണമെന്നാണ് ഈ ചെങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുൻപിൽ നിന്ന് പ്രസംഗിക്കുന്നയാളോട് വിശദീകരിക്കുന്നത് പോലെയാണ്. കുറേ സാധനമുണ്ടായിട്ടും കൈകാര്യം ചെയ്യാനറിയില്ല. മൈക്ക് ചെറുതായതല്ല പ്രശ്‌നം. ഏറ്റവും ആധുനികമായ ടെക്‌നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട ഉപകരണമാണ് മൈക്ക്. കൊറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നതുകൊണ്ടൊന്നും കാര്യല്ല.'

ആളുകൾക്ക് സംവേദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണം. എനിക്ക് അറിയാമിത്. ശബ്ദമില്ല എന്നു പറയുമ്പോൾ അതിന്റെ അടുത്തുനിന്ന് പറയണമെന്നാണ് പറയുന്നത്. ഇതിനെപ്പറ്റി നല്ല ധാരണ വേണം. കുറേ സാധനമുണ്ടായിട്ട് കാര്യമില്ല. ഇത്രയൊന്നും സാധനം വേണ്ട. എന്നാൽ, തന്നെ ഹാളിലുള്ളവർക്ക് മുഴുവൻ കേൾക്കാൻ കഴിയും-അദ്ദേഹം തുടർന്നു.

അതേസമയം, 'കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ' എന്ന പ്രമേയത്തിൽ എം.വി ഗോവിന്ദൻ നയിക്കുന്ന യാത്ര തൃശൂർ ജില്ലയിൽ പര്യടനം തുടരുകയാണ്. ഫെബ്രുവരി 20ന് കാസർകോട്ടുനിന്ന് തുടക്കംകുറിച്ച യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ പിന്നിട്ടാണ് തൃശൂർ ജില്ലയിൽ പ്രവേശിച്ചത്.

Summary: CPM Kerala State Secretary M.V Govindan scolds mic operator during Janakeeya Prathirodha Jadha in Thrissur

TAGS :

Next Story