Quantcast

'യു.എ.പി.എ ചുമത്തിയ സർക്കാരിനുള്ള തിരിച്ചടിയാണ് എനിക്ക് കിട്ടിയ ജാമ്യം'; താഹ ഫസല്‍

നാട്ടിലെ പാര്‍ട്ടി സുഹൃത്തുക്കള്‍ സഹായിച്ചെങ്കിലും സി.പി.എമ്മിന്‍റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിച്ചില്ലെന്ന് താഹ

MediaOne Logo

ijas

  • Updated:

    2021-10-29 13:54:40.0

Published:

29 Oct 2021 1:31 PM GMT

യു.എ.പി.എ ചുമത്തിയ സർക്കാരിനുള്ള തിരിച്ചടിയാണ് എനിക്ക് കിട്ടിയ ജാമ്യം; താഹ ഫസല്‍
X

യു.എ.പി.എക്കെതിരെ പറയുന്ന സര്‍ക്കാര്‍ യു.എ.പി.എ ചുമത്തിയതിന് കിട്ടിയ തിരിച്ചടിയാണ് സുപ്രിം കോടതിയില്‍ നിന്നും ലഭിച്ച ജാമ്യമെന്ന് താഹ ഫസല്‍. പന്തീരങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് താഹ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. നാട്ടിലെ പാര്‍ട്ടി സുഹൃത്തുക്കള്‍ സഹായിച്ചെങ്കിലും സി.പി.എമ്മിന്‍റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിച്ചില്ലെന്ന് താഹ പറഞ്ഞു. രാജ്യത്ത് യു.എ.പി.എ പോലുള്ള കിരാത നിയമങ്ങള്‍ (draconian laws) വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടി കൂടി സമൂഹം ജാഗ്രത പാലിക്കണമെന്നും താഹ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു താഹ ഫസലിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. മറ്റൊരു പ്രതി അലൻ ഷുഐബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് റസ്തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.

മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്രാജാണ് താഹക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണ് എന്നാണ് അദ്ദേഹം വാദിച്ചിരുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് എൻഐഎക്ക് വേണ്ടി ഹാജരായത്. നിരോധിത സംഘടനയിൽപ്പെട്ട യുവാക്കാൾക്ക് ജാമ്യം നൽകരുത് എന്നായിരുന്നു എൻഐഎയുടെ വാദം.

താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉമ്മ ജമീല പറഞ്ഞു. മകന്‍റെ പഠനം മുടങ്ങി. ജയിലിൽ പഠിക്കാൻ സൗകര്യമില്ലായിരുന്നു. നാട്ടുകാരായ പാർട്ടിക്കാരുടെ സഹായം ലഭിച്ചു. കൂടെ നിന്നവരോടെല്ലാം നന്ദിയുണ്ട്- അവർ കൂട്ടിച്ചേർത്തു. 2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

TAGS :

Next Story