Quantcast

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരെയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കും- മുഖ്യമന്ത്രി

12 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    28 Aug 2021 3:28 PM GMT

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരെയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കും- മുഖ്യമന്ത്രി
X

സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരേയും ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി. 18 വയസിനു മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേർക്ക് ആദ്യത്തെ ഡോസ് വാക്‌സിനേഷൻ ലഭിച്ച ജില്ലകളിൽ സെന്റിനൈൽ സർവൈലൻസിന്റെ ഭാഗമായി 1000 സാമ്പിളുകളിൽ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും ഒരു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായവർക്കും ടെസ്റ്റുകൾ ആവശ്യമില്ല. 12 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ ജില്ലാ അതോറിറ്റികൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ കേരളം പെട്ടെന്ന് തന്നെ കോവിഡിനെതിരേ സാമൂഹിക പ്രതിരോധശേഷി കൈവരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനസംഖ്യാനുപാതികമായി വാക്സിനേഷൻ ഏറ്റവും കൂടുതൽ ആളുകൾക്ക് ഏറ്റവും വേഗത്തിൽ നൽകുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം 5 ലക്ഷം ഡോസ് വാക്സിൻ വരെ വിതരണം ചെയ്യാൻ കേരളത്തിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മരണനിരക്ക് പിടിച്ചുനിർത്താൻ സാധിച്ചിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവിനു ആനുപാതികമായി മരണങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണമടയുന്നവരിൽ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണ്. ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകിയത് ഈ വിഭാഗങ്ങളിൽ പെട്ടവർക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

''കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ വളരെ ഗൗരവപൂർവം പരിശോധിക്കുകയും നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിന്റെ സാധ്യതകൾ നിലനിൽക്കേ കൂടുതൽ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ മുൻപോട്ടു പോയേ മതിയാകൂ.

മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാവുക, കോവിഡ് മരണങ്ങൾ അധികരിക്കാതെ നിർത്തുക, വാക്സിനേഷൻ അതിവേഗത്തിൽ പൂർത്തീകരിക്കുക എന്നിങ്ങനെയുള്ള പ്രധാന ലക്ഷ്യങ്ങൾ നമുക്ക് മുന്നിലുണ്ട്. ഒപ്പം ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. കോവിഡ് സാമൂഹിക ജീവിതത്തിൽ ഏൽപ്പിച്ച പരിക്കുകൾ ഭേദപ്പെടുത്തേണ്ടതുമുണ്ട്.''- അദ്ദേഹം പറഞ്ഞു.

അതേസമയം തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലാണ് നടപടി. അതുപോലെ ഡബ്ലൂ.ഐ.പി.ആർ ഏഴിന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്താനും തീരുമാനമായി.

TAGS :

Next Story