കപ്പലുമായി കൂട്ടിയിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങിയ സംഭവം; ഒൻപത് മത്സ്യത്തൊഴിലാളികളെ തുറമുഖത്തെത്തിച്ചു
കാണാതായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്

തിരുവനന്തപുരം: വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയ ബോട്ടിലെ ഒൻപത് മത്സ്യ തൊഴിലാളികളെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അശ്രുപത്രിയിലേക്ക് മാറ്റും. കാണാതായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് വിയറ്റ്നാമിലെ നിന്നുള്ള കപ്പലിടിച്ചത്. കൊല്ലത്തുനിന്ന് 120 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ പകൽ 11 മണിക്കാണ് സംഭവം. രാത്രിയിൽ മത്സ്യബന്ധനത്തിന് ശേഷം രാവിലെ ബോട്ട് നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിയറ്റ്നാം കപ്പലിലെ ജീവനക്കാരാണ് ബോട്ടിലെ ഒൻപത് പേരെയും രക്ഷപ്പെടുത്തിയത്. പിന്നീട് കോസ്റ്റ് ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. കോസ്റ്റ്ഗാർഡ് കപ്പൽ എത്തിയാണ് മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നത്.
രക്ഷപ്പെടുത്തിയ ഒൻപത് പേരിൽ ബോട്ടിന്റെ സ്രാങ്ക് ബൈജു ഉൾപ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. ബൈജുവിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. കുളച്ചൽ സ്വദേശികളായ അച്ഛനെയും മകനെയും ആണ് കാണാതായത്. അപകടത്തിൽപ്പെട്ട ബോട്ട് പൂർണ്ണമായും തകർന്നു. ഒരു കോടിയോളം രൂപ നഷ്ടമുണ്ടായതാണ് ബോട്ട് അധികൃതർ വ്യക്തമാക്കുന്നത്.
Adjust Story Font
16

