Quantcast

നിപ: രണ്ടാം കേന്ദ്രസംഘം കേരളത്തിലേക്ക്

ഡോ.റിമ ആർ സഹായിയുടെ നേതൃത്വത്തിലാണ് കേന്ദ്രസംഘം കേരളത്തിലെത്തുക

MediaOne Logo

Web Desk

  • Updated:

    2021-09-06 04:17:17.0

Published:

6 Sep 2021 4:06 AM GMT

നിപ: രണ്ടാം കേന്ദ്രസംഘം കേരളത്തിലേക്ക്
X

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാം കേന്ദ്രസംഘം സംസ്ഥാനത്തേക്ക്. പൂനൈ വൈറോളജി ലാബിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്. ഡോ.റിമ ആർ സഹായിയുടെ നേതൃത്വത്തിലാണ് കേന്ദ്രസംഘം കേരളത്തിലെത്തുക.

കേരളത്തില്‍ വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തത് വളരെ ഗൌരവത്തോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാണുന്നത്. അതുകൊണ്ടാണ് രണ്ടാമത്തെ സംഘത്തെ അയച്ചത്. നിപ പരിശോധനയ്ക്ക് ലാബ് സജ്ജീകരിക്കുകയാണ് ഇവരുടെ പ്രധാന ദൌത്യം. താത്കാലിക ലാബ് സജ്ജീകരിക്കുന്നതോടെ സെക്കന്‍ററി സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവപരിശോധന ഇവിടെ നടത്തും. ഹൈറിസ്ക് പട്ടികയിലുള്ളവരുടെ സ്രവം നേരിട്ട് പുനെയിലേക്കാണ് അയക്കുക.

'വൈറസ് പകര്‍ന്നത് ആടില്‍ നിന്നല്ല'

നിപ രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സമ്പർക്ക പട്ടികയിൽ കൂടുതൽ പേരുണ്ടാകാൻ സാധ്യതയുണ്ട്. വൈറസ് പകർന്നത് ആടിൽ നിന്നല്ലെന്ന് വ്യക്തമായി. റമ്പുട്ടാനിൽ നിന്നാണോ എന്നത് പരിശോധിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള പരിശീലനം ആശ വർക്കർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നൽകും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് ഐ.എം.എയുടെ സഹായത്തോടെ പരിശീലനം നൽകും. ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, സെക്രട്ടറിമാർ എന്നിവരുമായി ചർച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

മൃഗസാമ്പിളുകൾ പരിശോധിക്കാൻ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി വ്യക്തമാക്കി.


TAGS :

Next Story