സർക്കാറിന് തിരിച്ചടി; മുനമ്പം കമ്മീഷൻ ഹൈക്കോടതി റദ്ദാക്കി
'വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ല'

കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിലെ ജുഡീഷ്യൽ കമീഷൻ നിയമനത്തിൽ സർക്കാറിന് തിരിച്ചടി. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ ഹൈക്കോടതി റദ്ദാക്കി.വഖഫ് സംരക്ഷണ വേദിയുടെ ഹരജിയിലാണ് നടപടി.വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും കോടതി പറഞ്ഞു.
വഖഫ് ഭൂമിയെന്ന് കണ്ടെത്തിയ ഭൂമിയിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനാവില്ലെന്നും. വഖഫ് ബോര്‍ഡ് തീരുമാനമോ, വഖഫ് നിയമമോ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധിന്യായത്തിൽ വ്യക്തമാക്കി.
അതേസമയം,സംഭവത്തില്‍ പ്രതികരിക്കേണ്ടത് സര്‍ക്കാറാണെന്നും അപ്പീൽ പോകണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു. കമ്മീഷനെ നിയമിച്ചത് സർക്കാറാണ്.സർക്കാരാണ് കോടതിയിൽ ഇതിനെ ന്യായീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,കമ്മീഷനെ വെച്ചപ്പോൾ തന്നെ ആശങ്ക അറിയിച്ചതാണെന്നും അത് ശരിയാണെന്ന് കോടതി ഉത്തരവോടെ വ്യക്തമായെന്നും മുനമ്പം സമരസമിതി.മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കമ്മീഷനുമായി സഹകരിച്ചത്. സർക്കാർ സർക്കാരിനുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂ ഉടമകൾക്ക് തിരികെ നൽകണമെന്നും സമരമസമിതി ആവശ്യപ്പെട്ടു.
മുനമ്പം വിഷയത്തിലെ ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയത് സർക്കാർ വീഴചയായി കണക്കാക്കാൻ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു. സർക്കാർ മുനമ്പം ജനതയ്ക്കൊപ്പമാണെന്നും വിധി പഠിച്ചശേഷം സർക്കാർ തുടർ നടപടി സ്വീകരിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
സർക്കാർ അവധാനതയോടെ കാര്യങ്ങൾ ചെയ്യാത്തതുകൊണ്ടാണ് മുനമ്പം കമ്മീഷനിൽ കോടതിവിധി എതിരായതെന്ന് മുസ്‍ലിം ലീഗ്. കമ്മീഷനെ നിയോഗിച്ചത് കൃത്യമായിരുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‍ലിം സംഘടനകൾ ഉൾപ്പെടെ മധ്യസ്ഥതയ്ക്ക് സർക്കാറിന് വിട്ടുകൊടുത്തതാണ് ഈ വിഷയം. നിയമപരമായ വശങ്ങൾ പരിശോധിച്ച് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് സർക്കാരാണ് നോക്കേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
Adjust Story Font
16

