ഉപരിപഠനത്തിന് വിദേശത്ത് പോയ എംഡിക്ക് പകരം ആളില്ല; നാഥനില്ലാ കളരിയായി ജലഅതോറിറ്റി
അടുത്ത വർഷം പൂർത്തിയാക്കാനുള്ള ജല ജീവൻ പദ്ധതി ഉൾപ്പെടെ പ്രതിസന്ധിയിലാകുമെന്ന് ആശങ്ക

തിരുവനന്തപുരം: വാട്ടർ അതോറിറ്റി എംഡി ഉപരിപഠനത്തിനായി വിദേശത്ത് പോയതോടെ നാഥനില്ലാ കളരിയായി മാറി ജല അതോറിറ്റി. മറ്റൊരാൾക്ക് ചാർജ് കൊടുക്കാതെയാണ് സർക്കാർ അവധി അനുവദിച്ച ഉത്തരവിറക്കിയതിനാൽ പ്രധാന തീരുമാനങ്ങളെടുക്കാൻ ആരുമില്ല. അടുത്ത വർഷം പൂർത്തിയാക്കാനുള്ള ജല ജീവൻ പദ്ധതി ഉൾപ്പെടെ പ്രതിസന്ധിയിലാകുമെന്ന് ആശങ്ക.
സാധാരണ ഗതിയിൽ ഐഎഎസുകാരുടെ വിദേശ യാത്രക്ക് അനുമതി നൽകുന്ന സർക്കാർ ഉത്തരവിൽ പകരം ചാർജ് ആർക്കെന്ന് സൂചിപ്പിക്കും. വാട്ടർ അതോറിറ്റി എംഡി ഭണ്ടാരി സ്വാഗത് രൺവീർ ചന്ദിന് ഉപരിപഠനത്തിനായി യുകെയിൽ പോകാനനുവദിച്ച ഉത്തരവിൽ പകരം ചുമതല ആർക്കെന്ന് പ്രതിപാദിച്ചിട്ടില്ല. സെപ്റ്റംബർ 15ന് വിദേശത്ത് പോയ എംഡി ഇനി നവംബർ 30നേ തിരിച്ചെത്തൂ. ജോയിന്റ് എംഡി ഉണ്ടെങ്കിലും ചുമതല കൈമാറാത്തത് കാരണം ഒന്നും ചെയ്യാനാകില്ല. അതോറിറ്റിയുടെ പ്രധാന ഉന്നത തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയാണ്. താളം തെറ്റിയ അവസ്ഥ തുടർന്നാൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇടത് ഓഫീസർമാരുടെ സംഘടന.
ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ പദ്ധതി അടുത്ത വർഷം മാർച്ചിൽ പൂർത്തിയാക്കണം. അഞ്ച് മാസം കൊണ്ട് ഇനി 34 ലക്ഷം കണക്ഷൻ നൽകണം. അമൃത്, കിഫ്ബി പദ്ധതികളും പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്നത് ആശങ്കയാണ്. അതോറിറ്റിയെ നാഥനില്ലാ കളരിയാക്കാതെ സർക്കാർ എത്രയും വേഗം ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Adjust Story Font
16

