കിണറ്റിൽ വീണ കാട്ടാന സ്വയം രക്ഷപ്പെടാൻ ശ്രമം നടത്തുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാന സ്വയം രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നു. ഇതോടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അതേസമയം, ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
ആനയെ രക്ഷപ്പെടുത്താൻ കിണർ ഇടിക്കുന്നതിനായി സ്ഥലമുടമ മണ്ണുമാന്തി യന്ത്രം കടത്തിവിട്ടിരുന്നില്ല. ഇതോടെ രക്ഷാപ്രവർത്തനം വൈകിയിരുന്നു. തൊട്ടടുത്ത പറമ്പിലൂടെ വേണം മണ്ണുമാന്തി യന്ത്രം കിണറിന് അടുത്തെത്തിക്കാനെന്നും കൃഷി നശിക്കുന്നതിനാൽ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു സ്ഥലമുടമയുടെ ആവശ്യം.
ആന കിണറ്റിൽ വീണത് സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. മനുഷ്യ-മൃഗ സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമാണ്. ആയതിനാൽ ദുരന്ത പ്രതികരണ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സഹകരണം സ്ഥലത്തെ ജനങ്ങൾ ലഭ്യമാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ദുരന്ത പ്രതികരണം ഏത് രീതിയിൽ വേണം എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിക്കും. ആനയെ കരകയറ്റിയ ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും വനംവകുപ്പും മൃഗ സംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപന വകുപ്പും കൂടി ആലോചിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ തുടർ നടപടി സ്വീകരിക്കും.
ആനയെ കരക്കെത്തിക്കുന്ന അവസരത്തിൽ ഈ മൃഗം ആക്രമണ സ്വഭാവം കാണിക്കുവാനും വിവിധ ദിശകളിൽ ഒടുവാനും സാധ്യതയുണ്ട് എന്നതിനാൽ സ്ഥലത്തെ ജനങ്ങൾ, മാധ്യമ സുഹൃത്തുക്കൾ എന്നിവർ കിണറിൽ നിന്നും ചുരുങ്ങിയത് 500 മീറ്റർ അകലം പാലിക്കണം. ആനയെ രക്ഷിക്കുനുള്ള പ്രവർത്തനം കാണുവാൻ മറ്റ് പ്രദേശങ്ങളിൽ നിന്നും വിനോദ സഞ്ചാരം എന്ന നിലയിൽ പ്രസ്തുത സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കുക. ദുരന്ത പ്രതികരണത്തിന് തടസം നിന്നാൽ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടികൾ നേരിടേണ്ടതായി വരുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
Adjust Story Font
16