Quantcast

ബസ് ചാർജ് കൂട്ടണം, ഹൈവേ വികസിപ്പിക്കരുത്... ഇവ പറയുന്ന സിൽവർ ലൈൻ ജനവിരുദ്ധ വരേണ്യ പദ്ധതി: വിഡി സതീശൻ

പദ്ധതിയുടെ ജനവിരുദ്ധത തിരിച്ചറിയാൻ ഇപ്പോൾ പുറത്തുവന്ന കാര്യങ്ങൾ മാത്രം മതി - വിഡി സതീശൻ

MediaOne Logo

Web Desk

  • Published:

    31 Dec 2021 8:08 AM GMT

Congress says CPM-BJP deal behind E. Sreedharans K Rail alternative
X

സിൽവർ ലൈൻ ജനവിരുദ്ധ പദ്ധതിയാണെന്നും വരേണ്യ വർഗ്ഗത്തിന് വേണ്ടി മാത്രമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുഹൈവേ വരുമ്പോൾ ടോൾ കൂട്ടിയില്ലെങ്കിൽ സിൽവർലൈനിൽ ആളുകൂടില്ലെന്നാണ് ഡിറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ടിൽ പറയുന്നത്. ബസ് ചാർജ് കൂട്ടണം, ഹൈവേ വികസിപ്പിക്കരുത്, അഥവാ വികസിപ്പിച്ചാൽ ടോൾ കൂട്ടണം, ട്രെയിൻ മൂന്നാം ക്ലാസ്, സെക്കൻഡ് ക്ലാസ് എസി ചാർജ് കൂട്ടണം എന്നിവയാണ് ഡിപിആറിലുള്ളത്. പദ്ധതിയുടെ ജനവിരുദ്ധത തിരിച്ചറിയാൻ ഇപ്പോൾ പുറത്തുവന്ന ഇക്കാര്യങ്ങൾ മാത്രം മതി - വിഡി സതീശൻ ചൂണ്ടിക്കാട്ടി. ഇതുപോലൊരു ജനവിരുദ്ധ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നുവെന്നാണ് കമ്യൂണിസ്റ്റ് സർക്കാർ അഭിമാനത്തോടെ പറയുന്നതെന്നും നരേന്ദ്ര മോദി സർക്കാരിന്റെ അതെ കോർപറേറ്റ് സമീപനമാണ് കേരളത്തിൽ സിപിഎമ്മിനെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ താറുമാറാക്കുന്ന പദ്ധതിയാണിത്. പുറത്തു വന്ന ഡിപിആറിന്റെ വിവരങ്ങൾ സർക്കാർ നിഷേധിച്ചിട്ടില്ല. വിമർശിക്കുന്നവരെ സർക്കാർ വർഗിയവാദികളെന്നും മാവോയിസ്റ്റുകളെന്നും വിളിക്കുകയാണ്. ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നു - വിഡി സതീശൻ വിമർശിച്ചു. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സർക്കാർ സമീപനം കേരളത്തിലും ആവർത്തിക്കുകയാണെന്നും കെ റെയിലിനെതിരെ കോൺഗ്രസ് രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി ലിറ്റ് പദവി സംബന്ധിച്ച് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയില്ലെന്നും ഗവർണറുടെ നിലപാട് നിയമവിരുദ്ധം ആണെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കെ റെയിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. കണ്ണൂർ ജില്ലയിൽ അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. നൂറ് ദിവസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് നിർദേശം. കണ്ണൂരിൽ ഏറ്റെടുക്കേണ്ടത് 106 ഹെക്ടർ ഭൂമിയാണ്. ഇതിനായി പ്രദേശത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കെ റെയിൽ പ്രഖ്യാപനമുണ്ടയത് മുതൽ സാമൂഹികാഘാത പഠനം നടത്തണമെന്ന് ആവശ്യം സിപിഐ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രതിഷേധ സംഘടനകൾ എന്നിവരെല്ലാം ഉയർത്തിയിട്ടുണ്ട്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടക്കുക. കേരള വാളണ്ടറി ഹെൽത്ത് സർവിസ് എന്ന സ്ഥാപനമാണ് പഠനം നടത്തുന്നത്.

കെ റെയിൽ നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത് വന്നിരുന്നു. റിപ്പോർട്ട് പ്രകാരം പദ്ധതി 2025 ന് പൂർത്തിയാകും. പദ്ധതിയ്ക്കായി മൊത്തം 1226.45 ഹെക്ടർ ഭൂമി വേണ്ടത്. ഇതിൽ 1074. 19 ഹെക്ടർ സ്വകാര്യഭൂമിയാണ്. 190 കിലോമീറ്റർ ഗ്രാമങ്ങളിലൂടെയും 88 കിലോ മീറ്റർ വയൽ-തണ്ണീർ തടങ്ങളിലൂടെയുമാണ് പാത കടന്നുപോകുന്നത്. ഓരോ വർഷവും നടത്തിപ്പ് ചിലവ് കൂടിവരുമെന്ന് പുറത്തുവന്ന രേഖയിൽ നിന്ന് വ്യക്തമാകുന്നു .കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് നിലവിൽ ഡിപിആറുള്ളത്.

സഞ്ചാര വേഗത വർദ്ധിപ്പിക്കാൻ കെ റെയിൽ അനിവാര്യമെന്ന വാദമാണ് വിശദ പദ്ധതി രേഖയുടെ സംക്ഷിപ്ത രൂപം മുന്നോട്ട് വെയ്ക്കുന്നത്. പദ്ധതിക്ക് ആകെ വേണ്ട ഭൂമിയിൽ 1074.19 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. പാതയിൽ 11.5 കിലോമീറ്റർ തുരങ്കങ്ങളാണ്. 13 കിലോമീറ്റർ ദൂരം പാലങ്ങളും. പദ്ധതി പൂർത്തിയായാൽ ആദ്യ വർഷം യാത്രക്കാരിൽ നിന്നും 2276 കോടി രൂപ പ്രതീക്ഷിക്കുന്നു . ആദ്യ വർഷം 79934 യാത്രക്കാർ പാത ഉപയോഗിക്കും. 2052 ആകുമ്പോൾ യാത്രക്കാരുടെ എണ്ണം 1,58636 ആയി ഉയരും. പദ്ധതിയുടെ റൂട്ട് മാപ്പും തുരങ്കങ്ങളുടക്കമുള്ളവയുടെ രൂപ രേഖയും സംക്ഷിപ്ത രേഖയിലുണ്ട്. ആദ്യത്തെ പത്ത് വർഷം അറ്റകുറ്റപ്പണിക്കായി മാത്രം 542 കോടി രൂപ വേണം.പതിനൊന്നാം വർഷം മുതൽ 694 കോടി രൂപയായി ഇത് വർദ്ധിക്കും. 3384 കമ്പനി ജീവനക്കാരും 1516 കരാർ ജീവനക്കാരും കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഉണ്ടാവും. കമ്പനി ജീവനക്കാരുടെ ശരാശരി വാർഷിക ശമ്പളം എട്ട് ലക്ഷം രൂപ വരും. 2026 മുതൽ എട്ട് ശതമാനം വർദ്ധിക്കും. ഇതോടെ ശമ്പളം നൽകാൻ 271 കോടി വേണ്ടി വരും. സൗരോർജ്ജമാണ് സിൽവർ ലൈനിൽ ഉപയോഗിക്കുക. കെഎസ്ഇബിയിൽ നിന്നും സ്വകാര്യ കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങും.സിസ്ട്ര എന്ന സ്ഥാപനമാണ് കെ റെയിൽ കോർപറേഷന് വേണ്ടി ഡിപിആർ തയ്യാറാക്കിയത്. സഞ്ചാര വേഗത വർധിപ്പിക്കാൻ കെ റെയിൽ അനിവാര്യമാണെന്നും പദ്ധതി രേഖയിൽ പറയുന്നു.

Opposition leader VD Satheesan has said that the Silver Line is an anti-people project and only for the elite.

TAGS :

Next Story