Quantcast

സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലെന്ന് പ്രതിപക്ഷം; ആയിരങ്ങളെ അണിനിരത്തി യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളഞ്ഞു

ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം

MediaOne Logo

Web Desk

  • Published:

    18 Oct 2023 12:56 PM IST

UDF Secretariat Blockade
X

യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ നിന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആയിരങ്ങളെ അണിനിരത്തി യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളഞ്ഞു. ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം. അഴിമതി സർക്കാരിനെ ജനകീയ വിചാരണയ്ക്ക് വിധേയമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രഖ്യാപിച്ചു.

സർക്കാരിന് ഒരു നേട്ടമെങ്കിലും പറയാൻ പിണറായി വിജയനെ കെ.സുധാകരൻ വെല്ലുവിളിച്ചു. പുലർച്ചെ മുതൽ തന്നെ യു.ഡി.എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഒഴികിയെത്തി. ആറ് മണി മുതൽ തന്നെ മൂന്ന് കവാടങ്ങളും ഉപരോധിച്ചു. ഒറ്റയ്ക്കും കൂട്ടമായും പ്രവർത്തകർ സമര കേന്ദ്രത്തിലേക്ക് എത്തി.

ആയിരങ്ങൾ എത്തിയതോടെ സെക്രട്ടറിയേറ്റ് പരിസരം സ്തംഭിപ്പിച്ചു. സർക്കാരിന് എതിരായ പ്രതിഷേധം സമരത്തിലുടനീളം അലയടിച്ചു. അഴിമതി ആരോപണവും സഹകരണ മേഖലയിലെ പ്രതിസന്ധിയും സാമ്പത്തിക തകർച്ചയുമൊക്കെ നേതാക്കൾ സമരത്തിൽ ഉയർത്തി. ഇനിയുള്ള ദിനങൾ സമര സജ്ജരാവാൻ അണികളോട് നേതൃത്വം ആഹ്വാനം ചെയ്തു .

കെ ഫോൺ അഴിമതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് ഉച്ച ഭക്ഷണത്തിന് കാശില്ലാത്തപ്പോൾ മുഖ്യമന്ത്രി ആയിരം അകമ്പടി വാഹനങ്ങളുമായി നടക്കുകയാണെന്നും സതീശൻ പരിഹസിച്ചു. അധഃപതിച്ച സർക്കാരിനെ ചവിട്ടി പുറത്താക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റ് ഉപരോധത്തിന് മുതിർന്ന യു.ഡി.എഫ് നേതാക്കളും എം.എൽ.എമാരും എം.പിമാരും നേതൃത്വം നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലേക്ക് കടക്കുന്ന യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നതാണ് സെക്രട്ടേറിയറ്റ് ഉപരോധ സമരം.

TAGS :

Next Story