അട്ടപ്പാടിയിൽ മൂപ്പിൽ നായർ കുടുംബത്തിൻ്റെ ഭൂമി രജിസ്ട്രേഷൻ നിർത്തിവയ്ക്കാൻ ഉത്തരവ്
ഭൂപരിഷ്കരണ നിയമം ലംഘിച്ച് വൻ തോതിൽ ഭൂമി വിൽപന നടന്നിരുന്നു

Representational Image, Photo| MediaOne
പാലക്കാട്: അട്ടപ്പാടിയിലെ മൂപ്പിൽ നായർ വക ഭൂമി രജിസ്ട്രേഷനും കൈമാറ്റവും നിർത്തിവയ്ക്കണമെന്ന് പാലക്കാട് കലക്ടറുടെ ഉത്തരവ് . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഭൂമിയിലെ രജിസ്ട്രേഷൻ നിർത്തി വയ്ക്കണമെന്ന് രജിസ്ട്രേഷൻ വകുപ്പിന് നിർദേശം നൽകി . ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് വൻ തോതിൽ ഭൂമി വിൽപന നടന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.
മണ്ണാർക്കാട്ടെ നാടുവാഴിയായിരുന്ന മൂപ്പിൽ നായരുടെ കൈവശമായിരുന്നു മണ്ണാർക്കാട്ടെയും അടപ്പാടിയിലെയും ഭൂരിഭാഗം ഭൂമിയും . ഇപ്പോഴും പല റവന്യൂ രേഖകളിലും സർക്കാർ ഭൂമി മൂപ്പിൽ നായർ വക എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഭൂപരിഷ്ക്കരണ നിയമം വന്നതിന് ശേഷം മൂപ്പിൽ നായർ വക ഭൂമിയുടെ വലിയൊരളവ് സർക്കാർ പലർക്കും പതിച്ച് നൽകി. സമീപകാലത്താണ് മൂപ്പിൽ നായർ കുടുംബത്തിലെ 33 പേർ ചേർന്ന് വ്യാപകമായി പലർക്കും ഭൂമി വിറ്റത്. 575 ഏക്കർ ഭൂമിയാണ് വിറ്റത് . കോട്ടത്തറ വില്ലേജിൽ മാത്രം 2000 ഏക്കർ ഭൂമി ഉണ്ടെന്നാണ് മുപ്പിൽ നായർ കുടുംബം അവകാശപ്പെടുന്നത് . തങ്ങൾക്ക് അനുകൂലമായ കോടതി വിധി ഉണ്ടെന്നും ഇവർ അവകാശപ്പെടുന്നു.
വിൽപന നടത്തിയ ഭൂമിയിൽ സർക്കാർ ഭൂമിയും ആദിവാസിഭൂമിയും ഉൾപെടുന്നുണ്ടെന്നാണ് പരാതി . ഇതിൻ്റെ അടിസ്ഥാനത്തിലാണ് മൂപ്പിൽ നായരിൻ്റെ പേരിൽ ഉള്ള ഭൂമി കൈമാറ്റമോ രജിസ്ട്രേഷനോ നടത്തരുതെന്ന് പാലക്കാട് ജില്ലാ കലക്ടർ ഉത്തരവിട്ടത് . രജിസ്ട്രേഷൻ വകുപ്പിന് ജില്ലാ കലക്ടർ കത്ത് നൽകി. നിലവിൽ വിൽപന നടന്ന സ്ഥലങ്ങളുടെ പരിശോധന നടത്താനും സാധ്യതയുണ്ട്. ഒരു ദിവസം തന്നെ അഗളി സബ് രജിസ്ട്രാര്‍ ഓഫീസിൽ 37 ആധാരങ്ങൾ വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കാനാണ് സാധ്യത.
Adjust Story Font
16

