Quantcast

പീഡനത്തിനിരയായത് ശുചിമുറിയില്‍: പാലത്തായി കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ശരിയെന്ന് പുതിയ അന്വേഷണ സംഘം

പീഡിപ്പിക്കപ്പെട്ടെന്ന പെൺകുട്ടിയുടെ മൊഴി വിശ്വാസത്തിൽ എടുക്കാനാവില്ലെന്ന മുൻ അന്വേഷണ സംഘത്തിന്‍റെ നിഗമനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു സർക്കാർ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചത്.

MediaOne Logo

Web Desk

  • Published:

    28 May 2021 2:38 AM GMT

പീഡനത്തിനിരയായത് ശുചിമുറിയില്‍: പാലത്തായി കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ശരിയെന്ന് പുതിയ അന്വേഷണ സംഘം
X

കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂർത്തി ആവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായി. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എ.ഡി.ജി.പി ഇ.ജെ ജയരാജന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിന്‍റെ അന്വേഷണം നടത്തിയത്.

പീഡിപ്പിക്കപ്പെട്ടെന്ന പെൺകുട്ടിയുടെ മൊഴി വിശ്വാസത്തിൽ എടുക്കാനാവില്ലെന്ന മുൻ അന്വേഷണ സംഘത്തിന്‍റെ നിഗമനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു സർക്കാർ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്നാൽ പെൺകുട്ടിയുടെ മൊഴി ശരി വെക്കുന്നതാണ് പുതിയ സംഘത്തിന്‍റെ കണ്ടെത്തൽ. ശാസ്ത്രീയ തെളിവുകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിൽ ആണ് അന്വേഷണ സംഘം ഈ നിഗമനത്തിൽ എത്തിയത്.

സ്‌കൂളിലെ ശുചിമുറിയില്‍ നിന്നു ശേഖരിച്ച ടൈല്‍സില്‍ രക്തക്കറയുള്ളതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. എ.ഡി.ജി.പി ഇ.ജെ ജയരാജന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച കേസില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ അനുമതിയോടെ 31നകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. നേരത്തെ അന്വേഷണം നടത്തിയ സംഘങ്ങള്‍ കണ്ടെത്തിയ ശുചിമുറിയിലല്ല പീഡനം നടന്നതെന്നാണു പുതിയ അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഇതാണു കേസില്‍ നിര്‍ണായകമായതെന്നറിയുന്നു.

സ്‌കൂളിലെ രണ്ടു ശുചിമുറികളിലേയും ടൈല്‍സ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്ത പൊലീസ് ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. പീഡനത്തിനിടെ രക്ത സ്രാവമുണ്ടായെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശുചിമുറിയില്‍ നിന്നും രക്തസാമ്പിളുകള്‍ കണ്ടെത്താന്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്.

ലോക്ക് ഉള്ള ശുചിമുറിയിലും ഇല്ലാത്ത ശുചിമുറിയിലും പീഡനത്തിനിരയായതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പീഡനവിവരം പെണ്‍കുട്ടി സഹപാഠികളോടു വെളിപ്പെടുത്തിയിരുന്നു. ഇവരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ഈ മൊഴി മുൻ അന്വേഷണ സംഘങ്ങളൊന്നും ശേഖരിച്ചിരുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. പെണ്‍കുട്ടിയെ അധ്യാപകനും ബി.ജെ.പി പ്രാദേശിക നേതാവുമായ കടവത്തൂരിലെ കുനിയില്‍ പത്മരാജന്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണു കേസ്.

TAGS :

Next Story