Quantcast

പാറശാല ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി നാളെ

നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറയുന്നത്

MediaOne Logo

Web Desk

  • Published:

    16 Jan 2025 8:02 PM IST

പാറശാല ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി നാളെ
X

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പാറശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധി നാളെ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.എം ബഷീറാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽകുമാറും ഗൂഢാലോചന കേസിൽ പ്രതികളാണ്.

2022 ഒക്ടോബർ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഷാരോണിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേർത്ത കഷായം നൽകുകയുമായിരുന്നു.

കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോൺ അവശനിലയിലായി. തുടർന്ന് വീട്ടുകാർ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്. ഗ്രീഷ്മ നൽകിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നിൽ ഷാരോൺ മൊഴി നൽകിയിരുന്നു. എന്നാൽ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോൺ മൊഴി നൽകിയിരുന്നു. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷാരോണിന്‍റെ മരണശേഷം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസ്ത്രീയ തെളിവുകളും ഷാരോണിന്റെ മൊഴിയും കേസിൽ നിർണായകമായി തെളിവായി.

പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് പ്രതി ചേർത്തിരുന്നു. ഇതിനിടെ കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്കും ശ്രമിച്ചു. ഒരു വർഷം ജയിലിൽ കിടന്ന ശേഷമാണ് ഗ്രീഷ്മക്ക് ജാമ്യത്തിൽ ഇറങ്ങിയത്. 2023 ജനുവരി 25നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.

TAGS :

Next Story