വിദ്വേഷ പരാമർശ കേസ്: പി.സി.ജോർജ് ഇന്ന് പൊലീസിൽ കീഴടങ്ങിയേക്കും
പി.സി ജോർജിന്റെ വീട്ടിൽ ഈരാറ്റുപേട്ട പൊലീസ് എത്തിയെങ്കിലും അറസ്റ്റ് വാറണ്ട് നൽകാനായില്ല

കോട്ടയം: വിദ്വേഷ പരാമർശക്കേസിൽ ഒളിവിൽ പോയ പി.സി.ജോർജ് ഇന്ന് പൊലീസിൽ കീഴടങ്ങിയേക്കും. ഇന്ന് സ്റ്റേഷനിൽ ഹാജരാകുമെന്ന് കാണിച്ച് പി.സി ഈരാറ്റുപേട്ട പൊലീസിന് നേരത്തെ കത്ത് നൽകിയിരുന്നു. സ്റ്റേഷനിലെത്തുന്നതിന് മുൻപ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. പി.സി ജോർജിന്റെ വീട്ടിൽ ഈരാറ്റുപേട്ട പൊലീസ് എത്തിയെങ്കിലും അറസ്റ്റ് വാറണ്ട് നൽകാനായില്ല. ജോർജിനെ പ്രകടനമായി പൊലീസ് സ്റ്റേഷനിൽ എത്തിക്കാനുള്ള ബിജെപി ശ്രമം പൊലീസ് തടഞ്ഞു.
അറസ്റ്റിനോട് അനുബന്ധിച്ച് സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ ഈരാറ്റുപേട്ടയിൽ വിന്യസിച്ചിട്ടുണ്ട്. ജനുവരി 5ന് നടന്ന ചാനൽ ചർച്ചയിലാണ് പി.സി.ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുഴുവൻ മുസ്ലീങ്ങളും വർഗീയവാദികളാണെന്നും അവർ പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പരാമർശം. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
അറസ്റ്റും, നടപടികളും ഒഴിവാകാൻ പി.സി ജോർജ് ശാരീരിക അവശത കാണിച്ച് നാടകം കളിക്കാൻ സാധ്യതയുണ്ടെന്ന് പരാതിക്കാരൻ മുഹമ്മദ് ശിഹാബ് മീഡിയവണിനോട് പറഞ്ഞു.ജോർജിനെ വിട്ടുകൊടുക്കില്ലെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൽ ലാൽ പറഞ്ഞു.
Adjust Story Font
16

